Monday, 20 September 2021

അഭീ.. അഭീ..

"ജനിക്കും മുൻപ് എവിടെന്നറിയില്ല; 
മരണമെന്ന അനിവാര്യതയെന്തെന്നറിയില്ല..
മരണത്തിനപ്പുറമെന്തെന്നറിയില്ല; 
നാളെയെന്തെന്ന് പോലുമറിയില്ല..!!"

"ചിന്ത'യാണവനുടെ ശക്തിയും, ഭയവും... 
അറിവിലും കൂടുതലറിവില്ലായ്മ പേറി
ഭയചകിതനവനതിന് ആശ്രയം തേടി
ഭ്രാന്തനെ പോലെയലയുന്നു."

(ഇതാണ് മനുഷ്യൻ.. പല വിധ ഭ്രാന്തുകളുമായി, സ്വയം തിരിച്ചറിയാൻ പോലും കഴിയാതെ ഉഴലുന്നവർ..)

'ഭക്തി ഭ്രാന്താക്കിയവർ..
വിഭക്തിയിൽ മദിക്കുന്നവർ..
പണത്തിൽ അഭിരമിച്ചവർ..
സൗന്ദര്യത്തിൽ മതിമറന്നവർ..'

'കാമത്താൽ ഭ്രാന്തായവർ..
ക്രോധത്തിൽ മദം പൊട്ടുന്നവർ..
സ്നേഹക്കെണിയിൽ ഇരയാകുന്നവർ..
അഹങ്കാരം അലങ്കാരമാക്കിയവർ..'

കളി ഭ്രാന്ത് ഇളകിയവർ..
അഭിനയം ഭ്രാന്തായവർ...
അധികാരം ലഹരിയായവർ..
പ്രശസ്തി തേടിയലയുന്നവർ..

ഇതിലൊന്നും അതിശയമരുത് ..
വിഭ്രമിപ്പിക്കും അനന്തയുടെ
അനശ്ചിതത്വത്തിൽ, ഇനിയെന്തെന്ന
ചിന്തകളവനെ ഭയവിഭ്രമത്തിലാഴ്ത്തുന്നു.. 

"ആ ചിന്തകളവനെ അടിമയാക്കുന്നു...
മദ്യത്തിന്, മദിരാക്ഷിക്ക്, ലഹരിക്ക്, 
അധികാരത്തിന്, പണത്തിന്, പ്രശസ്തിക്ക്, 
വിവിധങ്ങളാം ഭ്രാന്തിനടിപ്പെട്ടവർ"

പരാശ്രയം ജീവിത സത്യമാണ് മനുഷ്യന്.. അനന്തതയിലെ രക്ഷകനെ തേടി,
അലഞ്ഞവനൊരു പരാശ്രയ
സാമൂഹ്യ ജീവിയായി മാറി..

ഈ ഭ്രാന്തിന്റെ അമൂർത്തമായ
സാക്ഷാത്ക്കാരമാണ്, ദൈവം..
ഈ ഭ്രാന്തിന്റ്റെ ഉപോൽപ്പന്നമാണ്, 
സ്വർഗ്ഗവും, നരകവും, കുറ്റവും, ശിക്ഷയും..

ആധികാരികമായി തെളിവില്ലാത്ത, 
ഉണ്ടെന്ന് കരുതുന്ന രക്ഷയെ തേടിയുള്ള അലച്ചിലാണ് ഉണ്മയുടെ മതവിശ്വാസം..
ഭയം, ഭയം.. അത് മാത്രമാണടിസ്ഥാനം..
 
വിശ്വാസം അന്ധമാകുമ്പോൾ, 
ചിന്തയ്ക്ക് വിലങ്ങ് വീഴും.. 
ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നവൻ, ഉത്തമ വിശ്വാസി..

ചോദ്യം ചെയ്താലവനവിശ്വാസി..
മരണം ചോദിച്ചു വാങ്ങുന്നവൻ..
ചോദ്യം ചെയ്യാത്ത വിശ്വാസം, പക്ഷെ
അന്ധവിശ്വാസമാണ്..

തന്റ്റെ വിശ്വാസം മാത്രം ശരിയെന്ന്
വാദിച്ചവൻ, മതമൗലികവാദിയാകുന്നു..
അന്യ വിശ്വാസങ്ങളോട് ശത്രുത
പുലർത്തിയവൻ തീവ്രവാദിയാകുന്നു.. 

അവരെ ഇല്ലായ്മ ചെയ്യാനിറങ്ങി
പുറപ്പെട്ടവൻ ഭീകരവാദിയാകുന്നു..
പൊട്ടിച്ചിതറിയതുവഴി സ്വർഗ്ഗം 
തേടിയവൻ വഞ്ചിതനാകുന്നു..

ഭയം, അതുളവാക്കിയ വിശ്വാസം...
ഇത് ഭക്തനേയും, നാസ്തികനേയും
തീവ്രവാദിയേയും, ഭീകരവാദിയേയും
ഒരു പോലെ ഭ്രാന്തനാക്കുന്നു..

ചിന്തയാണ് മാനവ ശക്തിയും, ഭയവും..  ചിന്തയ്ക്ക് വിലങ്ങിടാതെയിരിക്കുക..
മരണത്തിനപ്പുറവും പറക്കട്ടെ, അനന്ത വിഹായസ്സിലക്കവ, ഭയലേശമന്യേ..

അഭീ.. അഭീ..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Saturday, 3 April 2021

പരശുരാമ ക്ഷേത്രത്തിൽ, ഇത് താമര വിരിയും കാലം..

"വിചിത്ര"മായിരിക്കുന്നു. ഷെർലക്ക് ഹോംസ് പിറുപിറുത്തു. 
'എന്താണ് വിചിത്ര'മായത്..? ഡോ. വാട്സൺ ആകാംക്ഷയോടെ ചോദിച്ചു. 
"മോഷണവും, കൊലപാതകവും നടന്ന ഈ വീട്ടിൽ നായകൾ ഉണ്ടായിട്ടും അവ ഒന്ന് പോലും കുരച്ചതായി സമീപത്തെ വീടുകളിൽ ആരും കേട്ടിട്ടില്ല, വിചിത്രമല്ലേ"?
ഹോംസ് ചോദിച്ചു. 

'അതെ.. അങ്ങനെയെങ്കിൽ എന്താവും കാരണം..? വാട്സൺ ആകാംക്ഷയോടെ തന്റ്റെ സുഹൃത്തായ കുറ്റാന്വേഷകനെ നോക്കി..

"അതാണ് ഞാനും ആലോചിക്കുന്നത്. ഈ കുറ്റകൃത്യം നടത്തിയത് പുറത്തു നിന്ന് വന്ന അപരിചിതരല്ല, നായകൾക്ക് സ്ഥിര പരിചയമുള്ളവരാകണം, അതാണ് അവറ്റകൾ കുരയ്ക്കാതിരുന്നത്." നായക്കൂടിന് സമീപം ചിതറിക്കിടന്ന ഭക്ഷണാവശിഷ്ടങ്ങൾ നോക്കി ഹോംസ് മറുപടി പറഞ്ഞു..

"നോക്കൂ', ഹോംസ്, വാട്സന്റെ ശ്രദ്ധ ക്ഷണിച്ചു.."ഭക്ഷണാവശിഷ്ടങ്ങൾ.., അവ ഈ നായകൾ കഴിച്ചതിന്റ്റെ ബാക്കിയാണ്..വന്നയാൾ സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകിയിരിക്കണം.. പല ദിവസങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്.. അങ്ങനെ നായകളെ മെരുക്കി അയാൾ തന്റ്റെ  കുറ്റകൃത്യത്തിന് നായകളെ നിശബ്ദരാക്കി." 
ഹോംസ് ചൂണ്ടിക്കാട്ടി..

വിശ്വവിഖ്യാതനായ സർ. ആർതർ കോനൻ ഡോയലിന്റ്റെ അനശ്വരനായ കുറ്റാന്വേഷക കഥാപാത്രം ഷെർലക്ക് ഹോംസും, സന്തത സഹചാരി ഡോ. വാട്സണും തമ്മിലുള്ള സംഭാഷണ ശകലങ്ങളാണ് മുകളിൽ കുറിച്ചത്. സ്ക്കോടലണ്ട് യാർഡ് വരെ തങ്ങളുടെ കുറ്റാന്വേഷകരെ പഠിപ്പിക്കാൻ ഷെർലക്ക് ഹോംസ്കഥകൾ അടിസ്ഥാനമാക്കിയിട്ടുണ്ട് എന്ന് പറയുമ്പോൾ അറിയാമല്ലോ ഹോംസിന്റ്റെ നിഗമനങ്ങളുടെ കൃത്യത.. 

ഏകദേശം ഒന്നര നൂറ്റാണ്ടിനിപ്പറം, നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കാപട്യങ്ങളെ വിശേഷിപ്പിക്കാനും " വിചിത്രം"  എന്നതിലുപരി ഇണങ്ങുന്ന മറ്റൊരു പ്രയോഗമില്ല തന്നെ.. "വിചിത്രം" എന്ന് പറഞ്ഞു വന്നത്, പിണറായി വിജയന്റ്റെ നേതൃത്വത്തിൽ തന്നെ തുടർ ഭരണം ഉണ്ടാകും എന്ന നിലയിൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നൊഴിയാതെ നടത്തിയ സർവ്വേകൾ കണ്ടിട്ടാണ്.

കാരണം, "കള്ളനെ കണ്ട് കുരയ്ക്കേണ്ട നായ്ക്കൾ" എല്ലാം എച്ചില് വാരിത്തിന്ന്  പഞ്ചപുശ്ചമടക്കി വാലുമടക്കിയിരിക്കുന്നു. ഒരു പടി കൂടി കടന്ന് തങ്ങളുടെ യഥാര്‍ത്ഥ യജമാനന്മാരായ ജനങ്ങളെ വഞ്ചിച്ച്, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അസത്യ പ്രചാരണ ജിഹ്വകളായി സ്വയം പരിണമിച്ചിരിക്കുന്നു..!
ഒരു ജനതതിയെ ഒട്ടാകെ വഞ്ചിച്ചു കൊണ്ട്, ഇത്രയേറെ അഴിമതികളും, തട്ടിപ്പും, കൊലപാതകങ്ങളും, അവ സർക്കാർ തലത്തിൽ തന്നെ മൂടിവയ്ക്കാൻ ശ്രമിച്ചതും, സ്വജനപക്ഷപാതങ്ങളും, കള്ളക്കടത്തും, മത തീവ്രവാദികൾക്ക് തണലേകിയതുമായ ഒരു സർക്കാർ തന്നെ ഭരണത്തിലേറുമെന്ന് ലവലേശം നാണമില്ലാതെ സർവ്വേകളെന്ന പേരിൽ ആഭാസ നാടകങ്ങൾ നടത്തി പറയണമെങ്കിൽ ഇവറ്റകൾ ചില്ലറയൊന്നുമാവില്ല വാങ്ങിയിട്ടുണ്ടാവുക..

തങ്ങൾ ചെയ്ത പാതകങ്ങളുടെ ആഴത്തിനെ സംബന്ധിച്ച് ഏതാണ്ടൊരു വെളിവ് ഇപ്പോൾ അവർക്ക് തന്നെ വന്നിട്ടുണ്ടെന്നതിന്റ്റെ ലക്ഷണങ്ങൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും, പ്രചാരണാർത്ഥം, കോന്നിയിലും, തിരുവനന്തപുരത്തുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൻവിജയമായ കേരള സന്ദർശനത്തിന് ശേഷം.. ജനലക്ഷങ്ങളാണ് ഈ റാലികൾക്കെത്തിയത്..

ബിജെപിയുടെ ആകെയുള്ള നേമത്തെ അക്കൗണ്ട് ക്ലോസ്സാകുമോ എന്ന ചർച്ചയിൽ നിന്നും ഏഴ് മുതൽ പത്ത് സീറ്റ് വരെയെന്നതിലേക്കെല്ലാം ചർച്ചകൾ വഴി മാറിയതിന് കാരണമിതാണ്. എന്നാൽ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നാണ് വാസ്തവം. പിടിച്ചാൽ കിട്ടുന്നതിലുമുയരത്തിൽ എത്തിയിട്ടുണ്ട് ബിജെപി - എൻഡിഎ സഖ്യം ഇന്ന് കേരളത്തിൽ...!!

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ സർവ്വേകൾ സഹിതം കണ്ടിട്ടാണ് അവസാന ലാപ്പിൽ കേന്ദ്ര നേതാക്കളുടെ വൻപട കേരളത്തിലെത്തിയത്. മോദിയും, അമിത് ഷായും, യോഗിയും, നദ്ദയും തുടങ്ങി തേജ്സ്വി സൂര്യവരെയുള്ള നേതാക്കൾ പലവുരു കേരളത്തിൽ വന്നത് ജനവികാരം അറിഞ്ഞു തന്നെയാണ്. കർണ്ണാടക ഉപമുഖ്യമന്ത്രി ഉൾപ്പടെ ഒരുപറ്റം ദേശീയ നേതാക്കൾ ആഴ്ചകളായി കേരളത്തിലുണ്ട്..

നാളിതുവരെ ബിജെപിയെ വിജയിപ്പിക്കാൻ തടസ്സം നിന്ന ആത്മവിശ്വാസക്കുറവ് ഇതോടെ മാറിയിരിക്കുന്നു. എൻഎസ്സ്എസ്സ് ഉൾപ്പടെയുള്ള സംഘപരിവാറിൽ പെടാത്ത ഹൈന്ദവ സംഘടനകൾ ഇത്തവണ  ബിജെപിയുടെ ഒപ്പമാണ്. അതിനുള്ള ചരടുവലികളും, ചർച്ചകളും, ധാരണകളും അണിയറയിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. 

ഇനിയൊരിക്കലേക്ക് കാത്തിരിക്കേണ്ടതില്ല, ഇത്തവണ തന്നെ ഭരണം പിടിക്കാമെന്ന വിശ്വാസം നേതൃത്വത്തിനും, ഒരു പരിധി വരെ അണികളിലേക്കും പടർന്നു കഴിഞ്ഞു. മാദ്ധ്യമങ്ങളുടെ സർവ്വേകളത്രയും പണം പറ്റിക്കൊണ്ടുള്ള മാമാ പണിയാണന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു. ഇരു മുന്നണികളും സ്വയംകൃതാനർത്ഥം കിതയ്ക്കുകയാണന്നും, അഴിമതി രഹിതവും, വികസനോന്മുഖവുമായ ഭരണത്തിന് ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരവസരം നൽകേണ്ട കാലമായെന്നും മലയാളമണ്ണ് തിരിച്ചറിയുകയാണ്. 

മോദിയുടെ റാലികളിൽ കണ്ട അഭൂതപൂർവ്വമായ ജനലക്ഷങ്ങളുടെ സാന്നിദ്ധ്യവും, നിവൃത്തിയില്ലാതെ അത് ലൈവ് കാണിക്കേണ്ടി വന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ അവസ്ഥയും മാത്രം ശ്രദ്ധിച്ചാൽ മതി, കേരളത്തിന്റ്റെ ഈ ഹൃദയ സ്പന്ദനം തൊട്ടറിയാൻ. മാറ്റം അനിവാര്യമാണന്നും, കേരളീയ ജനതയുടെ കണ്ണിൽ നിന്നും മാദ്ധ്യമങ്ങൾക്ക് മറച്ചു പിടിക്കാൻ കഴിയുന്നതിനും മേലേക്ക് ബിജെപി-എൻഡിഎ സഖ്യം വളർന്നിരിക്കുന്നു എന്നതാണ് സത്യം. 

കേരളത്തിൽ നാല്പതിനും അമ്പതിനുമിടയിൽ ഉള്ള മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ മുൻപിലാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിലുമേറെ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം കിട്ടും വിധം കടുത്ത പോരാട്ടത്തിലും. അതിൽ പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം വരെയുണ്ട് എന്നതാണ് രസകരം. മാദ്ധ്യമങ്ങൾ നമ്മോട് പറയാതെ മറച്ചു പിടിക്കുന്ന സത്യം. 

കേരളത്തിന്റ്റെ ഭാഗധേയം നിർണ്ണയിക്കുന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പ് നടക്കാനിനി മണിക്കൂറുകൾ മാത്രം.. വിജയമടുത്തെത്തി എന്ന ആത്മ വിശ്വാസത്തോടെ ഓരോ വോട്ടും പോൾ ചെയ്യിക്കുക എന്നതാണ് പ്രധാനം. അലസത  വെടിഞ്ഞ് ആത്മവിശ്വാസത്തോടെ പോളിങ്ങ് ബൂത്തിലേക്ക് പോവുക.. കള്ള വോട്ടുകൾ ചലഞ്ചു ചെയ്യുക. അവനവന്റ്റെ  വോട്ടുകൾ ചെയ്തുവെന്ന് ഉറപ്പു വരുത്തുക.. അത് മതി ഇനി ഈ അവസാന ലാപ്പിൽ ...സംശയിക്കേണ്ട, വിജയിക്കും.. 

പരശുരാമ ഭൂമിയിൽ വേനലിന് ശമനമായി പ്രകൃതിക്ക് ആശ്വാസമേകി, കുളിർമഴ പെയ്തു തുടങ്ങി.. ഈ ഋതുഭേദം "താമര" വിരിയാനുള്ള മുകുളങ്ങൾ നാമ്പിടുന്ന കാലമാണ്.. അവ വിരിയുക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്.. തടയാനാവില്ല.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Friday, 22 January 2021

മസാല ബോണ്ടും കിഫ്ബിയും പിന്നെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും

വളരെ ഗൗരവമേറിയ ഒരു വിഷയം പറയട്ടെ. 

(**പരമാവധി ചുരുക്കിയും, ലളിതമായും പറയാൻ ശ്രമിക്കാം.. ഇത് രാഷ്ട്രീയ പോസ്റ്റല്ല, അക്കാഡമിക്ക് ഇൻറ്ററസ്റ്റിൽ കാണുക.. വിഷയത്തിൽ അവഗാഹമുള്ളവർ, അഭിപ്രായം പറയണമെന്ന് ഒരപേക്ഷയുമുണ്ട്**)

മസാല ബോണ്ടിന് മേൽ, കേരളം എടുത്തു എന്ന് "പറയപ്പെടുന്ന" ലോണിനെ (?)  സംബന്ധിച്ചാണ് ഈ പോസ്റ്റും, ഇതിലെ സംശയങ്ങളും...

കിഫ്ബി, മസാലബോണ്ട് ഇവയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭ ചർച്ച ചെയ്യുകയും ഇന്ന് സിഐജി പരാമർശത്തിന് മേൽ പ്രമേയവും പാസ്സായല്ലോ..? 

ആ നിലയിൽ അവിടെ നടന്ന ചർച്ചകളിൽ കേൾക്കാത്ത, അഥവാ ആരും മാദ്ധ്യമങ്ങൾ പോലും  ശ്രദ്ധിക്കാത്ത, അഥവാ മനസ്സിലാകാത്തതു കൊണ്ട് വിട്ടു പോയതോ ആയ ഒരു പ്രധാന വിഷയമാണ് ഞാൻ ഉന്നയിക്കുന്നത്..!
(സിഐജി ഇവ സൂചിപ്പിച്ചോ എന്നറിയില്ല.. വാര്‍ത്തകളിൽ പക്ഷെ കണ്ടില്ല.)

"എല്ലാവരും ധരിച്ചിരിക്കുന്നത് പോലെ കേരളം 'വായ്പ'  എടുക്കുകയായിരുന്നോ"..?

സാധാരണ ഗതിയിൽ, വായ്പകൾക്ക് ഈട് നൽകുവാനോ, നിക്ഷേപം സ്വീകരിക്കുവാനോ ആണ് സർക്കാർ ബോണ്ടുകൾ അഥവാ കടപ്പത്രം ഇറക്കുക. 

ഇത്തരം കടപ്പത്രങ്ങൾ, ഐഎംഎഫ് പോലുള്ള വിദേശ വായ്പ സംരംഭങ്ങൾക്കോ, ബാങ്കുകൾക്കോ വായ്പയുടെ ഈടായി നൽകാനോ, വിദേശ 'സ്റ്റോക്ക് മാർക്കറ്റിൽ' നിക്ഷേപിച്ച് ലാഭം സ്വീകരിക്കുവാനോ ആണ് സർക്കാർ ഉപയോഗിക്കുക. 

ഇതിന് റിസർവ് ബാങ്കിന്റ്റെ അഥവാ കേന്ദ്രത്തിന്റ്റെ അനുമതി ആവശ്യവുമാണ്. ഇവിടെ കിഫ്ബി വഴി ആയതു കൊണ്ട് കേന്ദ്രത്തെ മറികടന്നു എന്നാണ് സിഐജി റിപ്പോർട്ട് പ്രകാരം നിയമസഭയിലെ ആരോപണങ്ങളിൽ കണ്ടത്. അങ്ങനെയെങ്കിൽ അതും ഗൗരവമേറിയ വിഷയമാണ്. 

എന്നാലും ഞാൻ ഉന്നയിക്കുന്ന വിഷയം ഇതല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ മണിയടിച്ചുണർത്തിയ "ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ" ആണല്ലോ ഈ മസാല ബോണ്ട്, "നിക്ഷേപിച്ച"തും, കേരളത്തിന് 2400 കോടിയോളം ലഭിച്ചതും..!!!

" " ഉള്ളിൽ കൊടുത്ത വാക്കുകൾ ശ്രദ്ധിക്കുക. ഇനി ചില ചോദ്യങ്ങൾ തരാം.. ഉത്തരം നിങ്ങളും ആലോചിക്കൂ..

1. "ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്" --- 
ഇത് വായ്പ നൽകുന്ന സ്ഥാപനമാണോ..? 

അല്ല..!!   

2. പിന്നെ എന്തിന് കേരളം ലോണിനായി, അതും ഇത്ര ഉയർന്ന പലിശയുള്ളതിനായി, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് പോയി..? 

ഇതിന്റ്റെ ഉത്തരം അറിയുക..👇

കിഫ്ബി, അഥവാ കേരളം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടപ്പത്രവുമായി പോയത്, ലോണെടുക്കാനല്ല. മറിച്ച് നിക്ഷേപിക്കാനാണ്.

കേൾക്കുമ്പോൾ അത്ഭുതം തോന്നാം. ഇതാണ് സത്യം. കാരണം, ആദ്യമായി പറയട്ടെ, LSE അഥവാ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്, IMF പോലെ ഒരു വായ്പ നൽകുന്ന സ്ഥാപനമല്ല. ബാങ്കുമല്ല..
LSE ഒരു സ്റ്റോക്ക് എക്സ്ചേഞ്ചാണ്. 
അവിടെ ഓഹരികളിൽ നിക്ഷേപമാണ് അവർ സ്വീകരിക്കുക..

എന്നാൽ; 
അവർ വായ്പയും നൽകും...!!! എങ്ങനെയെന്നോ..? 

കസ്റ്റമർ നൽകുന്ന ഈട്, Monetize ചെയ്ത് ഫിക്സഡ് ഡിപ്പോസിറ്റാക്കി ഇട്ട് അവയുടെ liverage-ന്മേൽ ട്രേഡിങ്ങിനായി ഓഹരികളിൽ നിക്ഷേപിച്ച ശേഷം,  ആ ഫിക്സഡിന് മേൽ ഒരു നിശ്ചിത ശതമാനം ലോണായി നൽകും.  ഇതാണ് LSE യുടെ രീതി. 

സാധാരണ ഗതിയിൽ, ബോണ്ടുകളോ, നിക്ഷേപങ്ങളോ സ്വീകരിക്കുകയും അവ മുകളിൽ പറഞ്ഞ രീതിയിൽ, ഹൈ ഈൽഡുള്ള അന്താരാഷ്ട്ര ഓഹരി കമ്പോളത്തിൽ നിക്ഷേപിച്ച് വമ്പൻ പണം കൊയ്യുകയും, അവരുടെ ലാഭം/ഫീസ് എടുത്ത ശേഷം തങ്ങളുടെ നിക്ഷേപകർക്ക് ലാഭം നൽകുകയുമാണ് ചെയ്യുന്നത്. നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് തിരികെ ലഭിക്കും. 

അങ്ങനെയെങ്കിൽ, 
*കേരളം അഥവാ കിഫ്ബി നൽകിയ ബോണ്ട്  ഏത് ബാങ്കിലാണ് LSE, മോണിട്ടൈസ് ചെയ്തത്?
*അതിന് മേൽ ലിവറേജെടുത്ത് ഏതൊക്കെ സ്റ്റോക്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്..? 
*എന്താണവയുടെ റിട്ടേൺസിനുള്ള ഓഫർ,  അഥവാ ലാഭം ? 
*ലാഭം ലഭിക്കുന്ന ബോണ്ടുകളിൽ നിക്ഷേപം നടത്തിയ ശേഷം അവിടെ നിന്നും കേരളം എന്തിന് കടമെടുത്തു..? 
(കണ്ണിൽ പൊടിയിടാനോ?) (മസാലബോണ്ടിന്റ്റെ പ്രത്യേകകത പ്രകാരം തിരിച്ചടക്കുന്നത്  ഇന്ത്യൻ രൂപയിലാണ്, അത് ഭയങ്കര ലാഭമാണ് എന്നൊക്കെ പറഞ്ഞത് ശ്രദ്ധ തിരിക്കലാവണം)
 
ഇതിന് കേരളം എന്തിനാണ് കൂടിയ പലിശയായ ഉ" 9.72% വച്ച് നൽകുന്നത്..?!! State Bank of India പോലും ഇതിലും ചെറിയ നിരക്കിൽ കടം നൽകും എന്നിരിക്കേ..? 

അതോ, എടുക്കാത്ത ലോണിനാണോ, കേരളം പലിശ നൽകുന്നത് ..?!! 

ഇത് കൂടി മനസ്സിലാക്കൂ.. 👇👇👇
സാധാരണ ഓഹരികൾ കൂടാതെ ലോകത്ത് പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളിലെ പ്രധാന ഓഹരിക്കമ്പോളങ്ങളിൽ, ( NewYork-USA, London-UK,  Singapore, Hongkong, Caymen Islands) ബുള്ളറ്റ് പേയ്മെൻറ്റ് , അഥവാ നിക്ഷേപം സ്വീകരിക്കുന്ന ഉടനെ തന്നെ പല മടങ്ങ് ലാഭവിഹിതം നൽകുന്ന ഏർപ്പാടുണ്ട്. 
ബുള്ളിയൻ, കറൻസി, ക്രൂഡ് ഓയിൽ തുടങ്ങിയവയിലാണ് ഈ ഉറപ്പുള്ള കച്ചവടം നടക്കുന്നത്. 
(ഇതൊന്നും ഉടായിപ്പുകളല്ല കേട്ടോ, നിയമപ്രകാരം നടക്കുന്നവയാണ്...!)

ഇതിൽ നിക്ഷേപിക്കുന്നവർക്ക്, തങ്ങളുടെ നിക്ഷേപത്തിന്, പൂർണ്ണ സുരക്ഷ അഥവാ ring fenced protection ഈ സ്ഥാപനങ്ങൾ  / ബാങ്കുകൾ നൽകും. Insurance സുരക്ഷ ഉണ്ടാവുകയും ചെയ്യും. ഇതിന് മേലാണ് കച്ചവടം നടത്തുക. 

ഒരു വർഷം കൊണ്ട് പലമടങ്ങ് ലാഭം ഈ പ്ലാറ്റ്ഫോമുകൾ നൽകും. പല സ്കീമുകൾ ഇതിലുണ്ട്. എനിക്കറിയുന്ന ഒരെണ്ണം പറയാം. 1+1 ആണ് ഓഫർ. അതായത് നിങ്ങൾ നൂറ് രൂപ നിക്ഷേപിച്ചാൽ, തൊട്ടടുത്ത മാസം അത് ഇരട്ടിയായി 200 ആകും. അടുത്ത മാസം 400.. ഇങ്ങനെ പന്ത്രണ്ട് മാസം കോമ്പൗണ്ട് ചെയ്ത് ഒരു കൊല്ലം ട്രേഡ് ചെയ്യാം. പ്രാഥമിക നിക്ഷേപം സുരക്ഷിതമാണ്. ലണ്ടനിലെ ഇൻറ്റർനാഷണൽ നിയമ സ്ഥാപനങ്ങളാകും നിങ്ങളുടെ കോൺട്രാക്റ്റും മറ്റും തയ്യാറാക്കുന്നത്. 
(ഇത് കേട്ട് ആരും എടുത്ത് ചാടരുത്. ഇത്തരം നിക്ഷേപത്തിന് മിനിമം  നിക്ഷേപ തുക ഡോളറിൽ നൂറ് മില്യനാണ്!.. മറ്റ് പല പ്രയാസം നിറഞ്ഞ നിബന്ധനകളും, ഇൻർപോൾ ലെവലിൽ നടക്കുന്ന പ്രാഥമിക അന്വേഷണവുമൊക്കെയുണ്ട്..)
ഇത്തരം പല പ്ലാറ്റ്ഫോമുകൾ, കാലാകാലങ്ങളിൽ, പലവിധ സ്കീമുകളും വ്യവസ്ഥകളും അനൗൺസ് ചെയ്യാറുണ്ട് എന്ന് കൂടി അറിയുക. (ഇതേക്കുറിച്ച് വിശദമായി പിന്നീടൊരിക്കലെഴുതാം)

ഇത്തരം ഹൈയീൽഡ് പ്ലാറ്റ്ഫോം ട്രേഡിങ്ങ് ഉൾപ്പടെ നടത്തുന്ന സ്ഥാപനമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്. ഇനി പ്രധാനപ്പെട്ട ഒരു കാര്യം കൂടി. 

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പോലുള്ള ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തണമെങ്കിൽ അവിടെ രജിസ്ട്രർ ചെയ്ത ബ്രോക്കർ വഴി / അഥവാ സ്ഥാപനം വഴി വേണം ചെയ്യാൻ.. അല്ലാതെ പറ്റില്ല. 

1. ആര് വഴിയാണ് കിഫ്ബി, മസാല ബോണ്ട്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിച്ചതും, അതിനെതിരെ ലോണെടുത്തതും?.. ഈ ലോണെടുക്കൽ തന്നെ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടായിരുന്നോ?. 
2. എന്താണ് ഈ സ്ഥാപനത്തിന്റ്റെ പേര്?, അവരുടെ എക്സ്പീരിയൻസ്, മുൻകാല പെർഫോമൻസ് ..? WEBSITE ?...
3. എന്താണ് ഈ കോൺട്രാക്റ്റിലെ വ്യവസ്ഥകൾ?.
4.ഈ കോൺട്രാക്റ്റ്  സിഐജി കണ്ടിട്ടുണ്ടോ..?
5.  ഈ കോൺട്രാക്റ്റ് നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ടോ? 

ഉത്തരങ്ങൾ കിട്ടേണ്ടതുണ്ട്..നികുതി ദായകർക്ക്  കൂടി വിവരാവകാശ പ്രകാരം അറിയാൻ അവകാശമുള്ള കാര്യങ്ങളാണ് ഇതെല്ലാം. 

അതും അവിടെ നിക്കട്ടെ.., 
അവരുടെ സ്റ്റോക്കിൽ, കേരളം തങ്ങളുടെ സ്ഥാപനമായ കിഫ്ബിയുടെ ബോണ്ട് "നിക്ഷേപിച്ച"തു കൊണ്ടാണ്, കിഫ്ബിയുടെ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനെ അവിടെ സ്റ്റോക്ക് ട്രേഡിങ്ങ് തുടങ്ങുന്നതിന്റ്റെ സൂചനയായ "bell ringing function" ന് അവർ ക്ഷണിച്ചത്. 
(അല്ലാതെ കടം മേടിക്കാൻ  മാത്രം വരുന്നവരെ ആരെങ്കിലും ആദരിക്കുമോ?!!) സാമാന്യ ബുദ്ധി പോരെ ഇതൊക്കെ ചിന്തിക്കാൻ..?

കേരളം അഥവാ കിഫ്ബി 2400 കോടി കടമെടുത്തു എന്ന് തന്നെ വിചാരിക്കുക.. അത് ഈ പറഞ്ഞ പലിശ സഹിതം തിരിച്ചും അടക്കുന്നു എന്നും സമ്മതിച്ചു കൊടുക്കാം.. അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയല്ലേ..?

1. കേരളം ഇറക്കിയ കടപ്പത്രം,  LSE, ഏത് സ്റ്റോക്കുകളിലാണ് നിക്ഷേപിച്ചത്..? 
2. എന്താണ് ഇതിൽ നിന്നുള്ള ലാഭം..?
3. എത്ര കാലത്തേക്കാണ് ഈ നിക്ഷേപം ?.
4.  ബ്രോക്കർ സ്ഥാപനത്തിന് എത്രയാണ് ഫീസ്..? 
5. കമ്മീഷനെത്രയാണ്.. ആരാണ് അതിന്റ്റെ ഗുണഭോക്താവ്???

ഇതിന്റ്റെ ഉത്തരങ്ങളിലേക്ക് കടക്കും മുന്നേ ഈ വിഷയം ലളിതമായി ഒന്നുകൂടെ പറയാം .. 

സർക്കാർ ജോലിക്കാർക്ക് പ്രോവിഡൻറ്റ് ഫണ്ട് ഉണ്ടന്ന് അറിയുമല്ലോ..? ജീവനക്കാർക്ക് അതിൽ നിന്നും ലോണെടുക്കാം. അങ്ങനെ, അതിൽ നിന്നും ലോണെടുക്കുന്നവർ അത് തിരിച്ചടച്ചു കഴിയുമ്പോഴും, അവരുടെ പ്രോവിഡന്റ്റ് ഫണ്ട് അവിടെ അവശേഷിക്കുകയും, കാലാവധി പൂർത്തിയാകുമ്പോൾ / വിരമിക്കുമ്പോൾ പലിശ സഹിതം കിട്ടുകയും ചെയ്യും. ശരിയല്ലേ..?

ഇതേ പാറ്റേണിൽ ചിന്തിക്കൂ.. 

കിഫ്ബി, LSE യുടെ ബോണ്ടിൽ നിക്ഷേപിച്ചു. ആ നിക്ഷേപത്തിന്റ്റെ സെക്യൂരിറ്റിയിൽ കേരളം ലോണുമെടുത്തു. അത് പലിശ സഹിതം കേരളത്തിലെ നികുതിദായകർ തിരിച്ചടക്കണം. ശരി. അടച്ചു തീർത്തു എന്ന് വയ്ക്കുക. അപ്പോൾ നമ്മളുടെ കടപ്പത്രം തിരികെ ലഭിക്കും. അതും സമ്മതിച്ചു. 

പക്ഷേ, അത്രയും കാലം കിഫ്ബിയുടെ ഈ ബോണ്ട്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഏതൊക്കെ സ്റ്റോക്കുകളിലാണ് നിക്ഷേപിച്ചത്..? 
അവയുടെ ലാഭ വിഹിതം എത്രയാണ്?. അത് കേരളത്തിന് / കിഫ്ബിക്ക് ലഭിക്കുമോ..? 
അതോ ഏകെജി സെൻറ്റിനോ..?
അതോ ഐസക്കിനോ..?

ഇതിന്റ്റെ യഥാർത്ഥ വ്യവസ്ഥകളടങ്ങിയ കോൺട്രാക്റ്റ് എവിടെ...? 
ഇതിന് ഉത്തരം ആര് തരും ?

മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയുമോ..? അതോ, ഇവിടെയും...?!!!

കിഫ്ബിയുടെ മറവിൽ കേരള സംസ്ഥാനത്തെ ഈടു നൽകി തോമസ് ഐസക്ക്, ലണ്ടൻ സ്റ്റോക്ക്സിൽ ഏതോ ബ്രോക്കിങ്ങ് സ്ഥാപനം വഴി നിക്ഷേപം നടത്തുകയും, അതിന്റ്റെ കെയറോഫിൽ ലഭിച്ച 'വായ്പ മാത്രം' കേരളത്തോട് പറയുകയുമാണോ ചെയ്തത്...?

ഈ വായ്പ തിരിച്ചടച്ച് കഴിയുമ്പോൾ, മറുഭാഗത്ത് നിന്നും ലഭിക്കുന്ന ഓഹരി നിക്ഷേപത്തിലെ വൻതുകയായ "ലാഭ വിഹിതം", ഇടനിലക്കാരായ ബ്രോക്കറേജ് സ്ഥാപനം വഴി അടിച്ചു മാറ്റുകയാണോ ഐസക്ക്  ചെയ്യുന്നത്..?

ഇതാണ് പ്രധാന ചോദ്യം.👆👆👆

ഇത് സംസ്ഥാനത്തിന്റ്റെ കണ്ണിൽ നിന്നും മറച്ച് വച്ച് ധനമന്ത്രി ഒരു പാരലൽ money rerouting നടത്തിയോ..? മുഖ്യമന്ത്രി കൂടി അറിഞ്ഞാണോ ഇത് നടന്നത്..?

ഇതേക്കുറിച്ച് കൃത്യമായി പഠിച്ച് വിവരം നൽകാനറിയുന്ന മാദ്ധ്യമ പ്രവർത്തകരോ, നിയമസഭാ സാമാജികരോ കേരളത്തിലില്ലാത്തത് ആലോചിച്ചാണോ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിലിരുന്ന് പ്രതിപക്ഷ നേതാവിന്റ്റെ പ്രസംഗത്തിലെ ആരോപണങ്ങൾ കേട്ട് പൊട്ടി, പൊട്ടിച്ചിരിച്ചത്..??!!...

(മേല്പറഞ്ഞ വിഷയങ്ങളിൽ സംശയങ്ങളുള്ളവർ കിഫ്ബിയുടെ ഓഫീസിലേക്ക് വിളിക്കുക. നിങ്ങൾക്ക് എന്താണ് ഉത്തരം കിട്ടിയതെന്ന് കൂടി കമന്റ്റിലിട്ടാൽ നന്ന്..😉.!!)

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Saturday, 2 January 2021

പഴനി മുരുകൻ

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും

ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആ ക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു.

താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.

ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.

എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും.

 ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു.  ആ രശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്.  ആ ശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അത് കാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും.  ഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.

 ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ്  വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.

ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു.  ഈ ശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു.

 ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും,  അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.

പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു.  ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്.  ഈ ചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം.  ഈ ചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.

 ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും.  ഈ വെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്.  ഈ തീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്.

കടപ്പാട് ,,

Tuesday, 29 December 2020

പോലീസ് നടത്തിയ നരഹത്യ

നെയ്യാറ്റിന്‍കര രാജന്റ്റേയും, ഭാര്യയുടേയും ദാരുണ മരണങ്ങളിലെ പ്രതികരണങ്ങളിൽ എന്നെ അത്ഭുതപ്പെടുത്തിയതും, നിരാശപ്പെടുത്തുന്നതും, ഒരേയൊരു വിഷയമാണ്. 

അത് ഭരണാധികാരികളുടേയും, മാദ്ധ്യമങ്ങളുടേയും, പൊതു ജനങ്ങളുടേയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചു "കാണാത്ത" ഈ വിഷയത്തിലെ കാതലായ ഒരു പോയിന്റ് ആണ്..!!

"എന്തു കൊണ്ട് ആ പോലീസുകാരൻ അത് ചെയ്തു" എന്ന് ആരും ചോദിച്ചില്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം..!!!

ആ ചോദ്യം ആരുടേയും ചോദ്യാവലിയിൽ ഉൾപ്പെടാത്തത് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്..!!

പകരം പൊതുവിൽ പോലീസിനേയും, ഭരണകൂടത്തേയും അടിമ'കളൊഴിച്ചുള്ളവർ കുറ്റപ്പെടുത്തുന്നു.. അത് മലയാളിയുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ ശീലം..

എന്നാൽ മുകളിൽ പറഞ്ഞ യഥാര്‍ത്ഥ ചോദ്യം അവശേഷിക്കുകയാണ്..!!

ആ ചോദ്യം എന്തു കൊണ്ട് ഉണ്ടാകണം എന്നാദ്യം പറയാം. എന്നിട്ട് നിങ്ങൾ ബാക്കി ആലോചിക്കൂ..എന്റ്റെ അനുബന്ധ ചോദ്യങ്ങളും ഞാൻ താഴെ ചേർക്കാം..

"എന്ത് കൊണ്ട് ആ പോലീസു'കാരൻ, പെട്രോൾ ദേഹത്തൊഴിച്ച്, കത്തിച്ച ലൈറ്ററുമായി അതിവൈകാരികമായ ഒരു മാനസികാവസ്ഥയിൽ നിൽക്കുന്ന രാജന്റ്റെ കൈയ്യിൽ നിന്നും ആ ലൈറ്റർ തട്ടിപ്പറിക്കാൻ ശ്രമിച്ചു..?

ഓർക്കണം, സാധാരണക്കാരനായ, വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരാളല്ല അത് ചെയ്തത്..

മറിച്ച്, നിയമപാലകനായ, 
"വെൽ ട്രെയിൻഡായ 
അഥവാ ആകേണ്ട; 
ഡിസിപ്ലിൻഡായ, 
അഥവാ ആകേണ്ട"...
ഒരു സേനയുടെ ഭാഗമായ ഒരുദ്ദ്യോഗസ്ഥനാണ് തികച്ചും നിരുത്തരവാദപരമായ ഈ 'കൊലപാതകങ്ങൾ' ചെയ്തത്...!!!

അതെ.. 'കൊലപാതകം' എന്ന് തന്നെ ഞാൻ പറയും. പ്രഫഷണൽ ട്രെയിനിങ്ങിന്റ്റെ അഭാവം മൂലം പോലീസ് ചെയ്ത നരഹത്യയാണ് രാജന്റ്റേയും, അമ്പിളിയുടേയും..!!!

അതിനാൽ, ഈ കൊലപാതകങ്ങൾക്ക്, സംസ്ഥാന പോലീസിലെ ഉന്നതർ വരെ ധാർമ്മികമായി ഉത്തരവാദികളാണ് എന്ന് ഞാൻ പറയും. 

"പോലീസ്" എന്ന് പറഞ്ഞാൽ നിയമപാലകരാണ്. രാജ്യത്തെ ജനങ്ങളുടെ ജീവനും, സ്വത്തും പരിപാലിക്കാൻ ഉത്തരവാദിത്ത്വപ്പെട്ടവർ...

അതിന് വേണ്ട ട്രെയിനിങ്ങ് ഇവർക്ക് നൽകുന്നുണ്ട്..(!)
അഥവാ നൽകണം..!!

അത്തരം "നല്ല ട്രെയിനിങ്ങ്" ലഭിച്ച ഒരു പോലീസുകാരനായിരുന്നു, രാജനെ ആ അവസ്ഥയിൽ കണ്ടിരുന്നതെങ്കിലോ..? 

'ഒരിക്കലും അയാൾ ആ ലൈറ്റർ തട്ടിക്കളയാൻ ശ്രമിക്കുകയില്ലായിരുന്നു'..!

മറിച്ച് അവധാനതയോടെ ആ മനുഷ്യനെ അനുനയിപ്പിച്ച് ലൈറ്റർ അണക്കാൻ പ്രേരിപ്പിക്കുകയും, തന്ത്രപൂർവ്വം ആ പ്രതിസന്ധി മറികടക്കുമായിരുന്നു ചെയ്യുക.. (മരിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് രാജൻ മരണമൊഴി നൽകിയത് ഓർക്കുക)

ആരായിരുന്നു ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ച പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് എനിക്കറിയില്ല. ആരായാലും, അയാൾ, ഒരു സാധുവായ മനുഷ്യനേയും, കുടുംബത്തേയും ഒരു സുപ്രഭാതത്തിൽ തെരുവിലേക്ക് ഇറക്കി വിടാൻ അങ്ങോട്ടേക്ക് പോലീസുകാരെ വിടും മുൻപ് ചെയ്യേണ്ടിയിരുന്ന ചിലതുണ്ട്; 

1. കുറഞ്ഞപക്ഷം ആ നടപടി നേരിടേണ്ടി വരുന്ന ഹതഭാഗ്യരായ മനുഷ്യരുടെ മാനസിക നില എന്തായിരിക്കുമെന്ന് ചിന്തിക്കണമായിരുന്നു. 
2. അവിടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷഭരിതമായ അവസ്ഥയെ നയത്തോടും, യുക്തിയോടും നേരിടാൻ വേണ്ട മുൻകരുതൽ എടുക്കണമായിരുന്നു. 
3. രാജനേയും, കുടുംബത്തേയും സമാധാനപൂർവ്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നിയമ നടപടികൾ പൂർത്തിയാക്കാൻ, ആ വാർഡിന്റ്റെ മെമ്പറെ എങ്കിലും സ്ഥലത്ത് വിളിച്ചു വരുത്തണമായിരുന്നു. 
4. ഒപ്പം സ്ഥലം എംഎല്‍എ മുതൽ കളക്റ്റർ വരെയുള്ളവരേയും, സ്ഥലത്തെ സാമൂഹിക പ്രവർത്തകരുമായും മുൻകൂറായി കൂടി ആലോചിക്കണമായിരുന്നു. 

ഇതൊക്കെ ചെയ്യണമെങ്കിൽ, "പോലീസ്" എന്ന് പറയുന്നതിന്റ്റെ അർത്ഥം അറിഞ്ഞുള്ള ട്രെയിനിങ്ങ് അവർക്ക് ലഭിച്ചിരിക്കണം..

ഒപ്പം ജനങ്ങളെ സേവിക്കാനുള്ളവരാണ് തങ്ങളെന്നും അല്ലാതെ അവരുടെ യജമാനന്മാരല്ല തങ്ങളെന്ന തിരിച്ചറിവും ഈ ട്രെയിനിങ്ങിലൂടെ അവർക്ക് ഉണ്ടാവണം.

കാശുള്ളവന്റ്റെ വീർത്ത പള്ളയുടേയും, അധികാരമുള്ളവന്റ്റെ ഗർവ്വിനും മുന്നിൽ മുട്ടിലിഴയുകയും, സാധാരണക്കാരനെ കാണുമ്പോൾ "എടാ, പോടാ, വാടാ, നീ എന്നൊക്കെ ധാർഷ്ട്യത്തോടെ വിളിക്കാൻ തോന്നുന്നതുമായ ഈ പോലീസ് സേന, ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന സ്വഭാവമോ, അച്ചടക്കമോ ഉള്ളതല്ല..

ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്ന ഒരു പൗരൻ ഇതിലും മാന്യമായ പരിഗണന തങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിന്റ്റെ 'സേവകരി'ൽ നിന്നും അർഹിക്കുന്നുണ്ട്. 

രാജനെ പോലെ ഒരു സാധുവിനായി, അര മണിക്കൂർ സമയം അനുവദിക്കാൻ പാകത്തിന് തന്റ്റെ നീതിബോധത്തെ പരുവപ്പെടുത്തും വിധം പ്രഫഷണലായ ട്രെയിനിങ്ങ്  ആ പോലീസുകാരന് ലഭിച്ചിരുന്നുവെങ്കിൽ, രാഹുലിനും, രഞ്ജിത്തിനും അച്ഛനേയും, അമ്മയേയും നഷ്ടപ്പെടില്ലായിരുന്നു... 

ജീവിതകാലം മുഴുവൻ ആ കുട്ടികൾ ഇനി മാതാപിതാക്കൾ കത്തിയമരുന്ന ദൃശ്യങ്ങളുടെ ദുസ്വപ്നവുമായി കഴിയേണ്ടി വരികയുമില്ലായിരുന്നു..!!!

അത് ചെയ്ത ആ പോലീസുകാരനെ ഞാൻ പക്ഷെ കൊലപാതകി എന്ന് വിളിക്കില്ല. കാരണം അയാളുടെ, പ്രഫഷണലിസത്തിന്റ്റെ കുറവും,  വിവരദോഷവുമാണ് ഇങ്ങനെയൊക്കെ ആയിത്തീരാൻ ഇടയാക്കിയത്..

 മനപ്പൂർവ്വമല്ലാത്ത നരഹത്യ ചെയ്ത ആ പോലീസുകാരനും ഇനി ഈ ജീവിതകാലത്ത് ദുസ്വപ്നങ്ങളൊഴിഞ്ഞ് ഉറങ്ങുമെന്ന് ഞാൻ കരുതുന്നില്ല..!!

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Thursday, 3 December 2020

Vedas and Slokas

All Vedas and Slokas in 9 major Indian languages in one link. Please preserve this link  for your permanent reference.

vignanam.org/mobile/

Share with all your contacts.

Monday, 31 August 2020

ഓണം


1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

👉 *അദിതി*

2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?

👉 *മധുരൈ കാഞ്ചി*

3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?

👉 *മൂലം നാൾ*

4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

👉 *എട്ടാം സ്കന്ധം*

5❓ ആരുടെ പുത്രനാണു മഹാബലി?

👉 *വിരോചനൻ*

6❓മഹാബലി എത് യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?

👉 *’വിശ്വജിത്ത്‌’ എന്ന യാഗം*

7❓എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?

👉 *ചോതി നാൾ മുതൽ*

8❓എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?

👉 *ഉത്രാട നാള്ളിൽ*

9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

👉 *തൃക്കാക്കരയപ്പനെ*

10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?

👉 *ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.*

11❓മഹാബലി എന്ന വാക്കിനർത്ഥം?

👉 *’വലിയ ത്യാഗം’ ചെയ്‌തവൻ.*

12❓വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

👉 *ത്രേതായുഗത്തിലാണ്*

13❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

👉 *കശ്യപൻ*.       

14❓മഹാബലിയുടെ യഥാർത്ഥ പേര്?

👉 *ഇന്ദ്രസേനന്‍*

15❓മഹാബലിയുടെ പത്നിയുടെ പേര്?

👉 *വിന്ധ്യാവലി*

16❓മഹാബലിയുടെ പുത്രന്റെ പേര്?

👉 *ബാണാസുരന്‍.*

17❓മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

👉 *ഭൃഗുകച്ഛം എന്ന സ്ഥലത്ത്*

18❓ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

👉 *അസുരഗുരു ശുക്രാചാര്യൻ*

19❓ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

👉 *അഞ്ചാമത്തെ*

20❓ എന്നാണ് ഓണം ആഘോഷിക്കുന്നത്?

👉 *ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.*

🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺