Monday, 1 December 2025

ശിവ പ്രഭാകര സിദ്ധ യോഗി

❤(ഓൾഡ് പോസ്റ്റ്‌ )❤ എനിയ്ക്കിപ്പോഴും ഒരു ആശ്ചര്യവും തോന്നാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നു. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എനിയ്ക്ക് വട്ടാണെന്നു പറയും സാരല്യ, കാരണം 370, 420 ഒക്കെ പ്രായമുള്ള സന്യാസിമാരെ ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൂക്കത്ത് വിരൽ വയ്ക്കും കണ്ണുതള്ളും ഇതു വായിച്ചു കഴിഞ്ഞാൽ ഇതൊരു നിര്യാണ വാർത്തയാണ്; 1986ൽ പ്രസിദ്ധീകരിച്ചത്. ശിവപ്രഭാകര സിദ്ധയോഗി ഓമല്ലൂർ: ശിവപ്രഭാകര സിദ്ധയോഗി നിര്യാതനായി. ഓമല്ലൂരിൽ നാദകുഴിമലയിലെ പ്രഭാകരസിദ്ധാശ്രമത്തിൽവച്ചു ജൻമദിനമായ ഇന്നലെയാണ് അദ്ദേഹം നിര്യാതനായത്. ബുധനാഴ്ച വൈകിട്ടു സമാധിയിരുത്തും. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ശിഷ്യൻമാരുണ്ട്. ഇനി ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വാർത്ത: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ നിര്യാതരായി ശങ്കരൻകോവിൽ: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ശങ്കരൻകോവിൽ പാമ്പാട്ടി സിദ്ധർ ജീവസമാധിമഠത്തിൽ ഇന്നു 10.30ന്. കേരളത്തിലെ അകവൂർ മനയിൽ ജനിച്ച പ്രഭാകരൻ എന്ന ഉണ്ണി ഹിമാലയത്തിൽ ഡഹരി എന്ന അഘോരിസിദ്ധന്റെ ശിഷ്യനായി മാറുകയായിരുന്നു. അവധൂതനായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശിഷ്യഗണങ്ങളുണ്ട്. രണ്ടു ചരമവാർത്തകൾക്കും നിഗൂഢമായൊരു സാമ്യം തോന്നുന്നില്ലേ? ആ സാമ്യത്തെ അവിടെ നിർത്തി, ആ പേരുകാരനിലേക്ക് ഒരു പിൻയാത്ര നടത്തിയാലോ?‌ ശിവപ്രഭാകര സിദ്ധയോഗി: ഞാൻ ജീവിതത്തിൽ കേട്ടറിഞ്ഞതിൽ ഏറ്റവും വിസ്മയിപ്പിച്ചൊരു പേരാണത്. ആരാണ് അദ്ദേഹം? വളരെ പഴയൊരു പത്രവാർത്തയിൽനിന്ന് ഗൂഢയാത്ര തുടങ്ങാം. 1948 ജൂൺ എട്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതാണത്. 685 വയസ്സായ യതിവര്യൻ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ ( ഞെട്ടിയോ?) ഞെട്ടി! എറണാകുളം: കാഴ്ചയിൽ 30 വയസ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പൊലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്നു പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. ലങ്കോട്ടിയും പൂണുനൂലും മാത്രം ധരിച്ച നിലയിലാണു പൊലീസ് അയാളെ കണ്ടെത്തിയത്. അറസ്റ്റിനുശേഷം ഇതുവരെ ഭക്ഷണമോ വെള്ളമോ അയാൾ കുടിച്ചിട്ടില്ല. മലമൂത്ര വിസർജനവും ചെയ്തിട്ടില്ല. എന്നാൽ ഇതുകൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടും ഉള്ളതായി കാണുന്നില്ല. കൊല്ലവർഷം 438 (ക്രിസ്ത്വബ്ദം 1263) മീനമാസത്തിലെ പൂരുരുട്ടാതി നാളിലാണു താൻ ജനിച്ചതെന്നും സുപ്രസിദ്ധമായ അകവൂ‍ർ മനയിലെ അംഗമാണു താനെന്നും അയാൾ പറയുന്നു. 11 കൊല്ലം തുടർച്ചയായി കടലിനടിയിൽ താമസിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെടുന്നുണ്ട്. ചെറുമൽസ്യങ്ങളും കടൽപ്പച്ചയും തിന്നാണ് അന്നു ജീവിച്ചിരുന്നതത്രേ. 400 കൊല്ലം തുടർച്ചയായി ഹിമാലയത്തിൽ പാർത്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടയ്ക്കേ അവിടെ ചെല്ലാറുള്ളൂ. തിരുവിതാംകൂറിലെ പല യോഗ്യൻമാരും ഇയാളെ ആരാധിച്ചുവരുന്നുണ്ടത്രേ. പ്രഭാകരൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ പ്രസ്താവനകളിൽ വല്ല വാസ്തവുമുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ തടങ്കലിൽ വച്ചതിൽ തദ്ദേശവാസികളിൽ വലിയൊരു വിഭാഗത്തിനു കലശലായ ആക്ഷേപമുണ്ട്. ശിവപ്രഭാകര സിദ്ധയോഗിയെക്കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയായി ഇതിനെ കണക്കാക്കാം. കേരള പൊലീസ് ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വിചിത്രമായ എഫ്ഐആറിൽനിന്നാണ് അന്ന് ഈ വാർത്ത പിറന്നതെന്നും വിശ്വസിക്കാം. കേട്ട കഥകൾ ഒരാളെ ഇത്രത്തോളം നിഗൂഢമായി വരയ്ക്കുന്നത് അപൂർവമായിരിക്കും. എരുമേലി പരമേശ്വരൻ പിള്ള ഒരിക്കൽ പ്രഭാകര സിദ്ധയോഗിയുടെ വാദഗതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്: എന്റെ ചെറുപ്പത്തിൽ ജലാലുദ്ദീൻ കിൽജിയും അലാവുദ്ദീൻ കിൽജിയുമൊക്കെയായിരുന്നു നാടുവാണിരുന്നത്. അന്ന് അറബി പഠിച്ചതാണ്. ചൈതന്യമഹാപ്രഭുവിനെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണദേവരായർ, തെന്നാലി രാമൻ തുടങ്ങിയവരെ അറിയാം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരെല്ലാം ഞാനറിയാത്തവരല്ല. ശിവജി, ഗുരുനാനാക്ക് എന്നിവരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പാലാ നാരായണൻ നായർ ഇങ്ങനെ ഓർമിച്ചു: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചു പലതവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവുമില്ല. അതാണത്ഭുതം. എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെ കണ്ടയാൾ മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ഏറ്റവും സമഗ്രമായൊരു കുറിപ്പ് എഴുതിയയാളുമാണ്. 1970ൽ ആണു സിദ്ധയോഗിയെ ഗോപാലകൃഷ്ണൻ കാണുന്നത്. കോട്ടയത്ത് അഞ്ചാംക്ലാസിൽ പഠിക്കുകയായിരുന്ന ഗോപാലകൃഷ്ണനോട് ഒരു ദിവസം രാവിലെ അമ്മൂമ്മ പറഞ്ഞു: പ്രഭാകര സിദ്ധയോഗിയെ കാണണമെങ്കിൽ പെട്ടെന്നു ചെല്ലൂ. തിരുനക്കര അമ്പലത്തിന്റെ കിഴക്കേ ആലിൻചോട്ടിൽ ഇരിപ്പുണ്ട്. എഴുന്നൂറ് വയസ്സായ ആളാണ്. കേട്ടപാടെ ഗോപാലകൃഷ്ണൻ ഇറങ്ങിയോടി. യോഗി നാലഞ്ചുപേരുടെ നടുവിൽ ഇരിപ്പുണ്ടായിരുന്നു. അതിനുശേഷം ഏതാണ്ടു 15 കൊല്ലത്തിനുശേഷമാണു ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെക്കുറിച്ചു കേൾക്കാനിടയായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. ഗോവിന്ദൻ നായർ (ചലച്ചിത്രകാരൻ അരവിന്ദന്റെ അച്ഛൻ) എഴുതിയ ‘യതി’ എന്ന കഥയായിരുന്നു അത്. ഉള്ളടക്കം ചുരുക്കിയാൽ ഇങ്ങനെ: എഴുത്തുകാരന്റെ വീട്ടിലെത്തിയ സിദ്ധയോഗിയോട് ആയിടയ്ക്ക് ഏതോ പർവതാരോഹക സംഘം ഹിമാലയൻ യതിയെ കണ്ട പത്രവാർത്തയെപ്പറ്റി പറഞ്ഞപ്പോൾ സിദ്ധയോഗി പറഞ്ഞത്രേ, 'അവൻ നമ്മുടെ കൊച്ചുരാമനല്ലേ' എന്ന്. ഏതാണ്ട് അഞ്ഞൂറു കൊല്ലം മുൻപ് ഇന്നു മാവേലിക്കര എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു യോഗിയുടെ കൂടെ ഹിമാലയത്തിൽ പോയ കൊച്ചുരാമൻ എന്ന പയ്യൻ ഏതോ വിശേഷവിധിയുള്ള കൂൺ കഴിച്ചതിനെത്തുടർന്നു ശരീരം വലുതായി ഹിമമനുഷ്യൻ ആയതാണത്രേ. 1995ൽ കോട്ടയത്തെ ഒരു ഹോട്ടലിൽ കയറിയ ഗോപാലകൃഷ്ണൻ ഒരു ഫോട്ടോ കണ്ടു. പത്മാസനത്തിലിരിക്കുന്ന താടിക്കാരനായ ഒരു യോഗിയുടെ പടം. താഴെ ഇങ്ങനെ എഴുതിയിരുന്നു: ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ. ജനനം 1263. മരണം 1986. ഇക്കഴിഞ്ഞ ഡിസംബറിലെ ചരമവാർത്തയും പടവും കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ദുബായിൽനിന്നു വിളിച്ചിരുന്നു, ഓഫീസിലുണ്ടായിരുന്ന പണ്ടത്തെ പടം തന്നെയാണോ കൊടുത്തതെന്നു ചോദിച്ച്. താൻ തിരുനക്കരയിൽ കണ്ട അതേ ആളുടെ പടമാണിതെന്ന് ഗോപാലകൃഷ്ണൻ ആണയിടുന്നു. ഞാൻ തമിഴ്നാട്ടിൽ ശങ്കരൻകോവിലിലെ മഠത്തിൽ വിളിച്ചുചോദിച്ചപ്പോൾ അവിടെ ജീവിച്ചിരുന്ന സമാധിയായ പ്രഭാകര സിദ്ധയോഗിയുടെ പടം തന്നെയാണു പത്രത്തിൽ വന്നിരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു. തിരുനക്കര അമ്പലമുറ്റത്തു ചില ആരാധകരുടെ നടുക്ക് കസേരയിലിരിക്കുന്ന പ്രഭാകര സിദ്ധയോഗിയെ കണ്ടതിനെപ്പറ്റി സി.ആർ. ഓമനക്കുട്ടനും എഴുതിയിട്ടുണ്ട്. അറുന്നൂറു വയസ്സെന്നൊക്കെ പറയുന്നുണ്ടെങ്കിലും കണ്ടിട്ട് അറുപതു വയസ്സേ തോന്നിയുള്ളൂവെന്ന് ഓമനക്കുട്ടൻ. കവി ശാന്തൻ സ്നേഹത്തോടെ എനിക്കയച്ചുതന്ന പുസ്തകം ബ്രഹ്മാനന്ദ ശിപ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. അതു വായിച്ചു തീർന്നപ്പോൾ‌ എനിക്കു തോന്നി, ഇത്ര വലിപ്പമുള്ള ഒരു ആശ്ചര്യ ചിഹ്നം ഞാനിതുവരെ കണ്ടിട്ടില്ല! . ഇനി പറയാം ശിവപ്രഭാകരസിദ്ധയോഗി പരമഹംസർ എന്ന ആ മഹാ ശക്തിശിവ പ്രഭാകര സിദ്ധയോഗി കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ( ഇല്ല ) ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി. സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്. ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍. എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്. 1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്. ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം. ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍. ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്. തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു. പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം. ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല. ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല. കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനം പോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു. മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേ വേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി. അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു. ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’ ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.
ഞാനിന്ന് ഇപ്പോഴും വിശ്വസിയ്ക്കുന്നില്ല അദ്ദേഹം മരിച്ചെന്നോ സമാധി ആയെന്നോ എനിയ്ക്ക് കാണാൻ കഴിയും എന്നും വിശ്വസിയ്ക്കുന്നു. കണ്ടാൽ എനിയ്ക്കും ഒരു വലിയ മാറ്റമുണ്ടാകും എന്നും വിശ്വസിയ്ക്കുന്നു ഒരു പക്ഷേ ഞാൻ ചിന്തിയ്ക്കുന്ന ജീവിതത്തിന്റെ മനോഹരമായ ഒരു വഴിത്തിരിവ്. ഒരു പക്ഷേ രാവണനെ കാണാൻ ആഗ്രഹിയ്ക്കുന്ന എനിയ്ക്ക് അദ്ദേഹമാകുമോ ഇനി ഗുരു.... കാത്തിരിയ്ക്കുന്നു ആ നിമിഷത്തിനായ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര ഓമല്ലൂർക്കാണ് ആ മഹാപുണ്യ സവിധത്തിലേയ്ക്ക് .രണ്ടു മൂന്ന് വട്ടം താമസിച്ചിട്ടും പത്ത് പതിനഞ്ച് വട്ടം പോയിട്ടും തോന്നാത്ത ഒരു ത്വര എന്നെ കീഴടക്കുന്നു ,വലിച്ചടുപ്പിയ്ക്കുന്നു. അവിടാവുമോ? ...... മുക്തി!? തത്ത്വമസി / നീ അതാകുന്നു / ഞാനും കടപ്പാട് പോസ്റ്റ്‌ ക്രിയായോഗ #ക്രിയായോഗ .#ഓൺലൈൻ #kriyayoga #everyone #everyonehighlightsfollowers #everyonehighlightsfollower #everyonefollowershighlights

Saturday, 29 November 2025

നോട്ട (NOTA) വോട്ടറുടെ അവകാശം

കേരളത്തിലെ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14 വാർഡുകൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇന്നലെ ഒരു ചെറു കുറിപ്പ് ഇട്ടിരുന്നു. അതിൽ NOTA ഉപയോഗിക്കാൻ ഉള്ള വോട്ടറുടെ അവകാശം കണക്കാക്കി തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞിരുന്നു. എന്നാൽ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈ അവകാശം ഇല്ലായെന്ന് പലരും ചൂണ്ടിക്കാട്ടി. അത് സത്യമാണ്, എന്നാൽ അവകാശ നിഷേധവുമാണ്. രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവ്വമോ, അവരുടെ അജ്ഞത മൂലമോ കേരളത്തിൽ വോട്ടറന്‌മാരുടെ ഈ അവകാശം എന്ത് കൊണ്ട്, എങ്ങനെ നിഷേധിക്കുന്നു എന്നാണ് ഇനി പറയുന്നത്. അപ്പോൾ ന്യായമായും ആദ്യ സംശയം, NOTA (None of the Above) എന്നത് വോട്ടറുടെ അവകാശമാണോ എന്നതല്ലേ ? അതെ, എന്നാണ് ഉത്തരം ! NOTA ഇന്ത്യൻ വോട്ടർമാർക്ക് ഒരു ഭരണഘടനാപരമായ അവകാശമാണ്. ഇത് വോട്ടർമാർക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിഷേധിക്കാൻ അനുവദിക്കുന്ന സ്വാതന്ത്യം നൽകുന്ന പരമാധികാരമാണ്. സുപ്രീം കോടതിയുടെ 2013-ലെ People’s Union for Civil Liberties (PUCL) vs Union of India കേസിലെ വിധിയാണ് ഇതിന് ആധാരം. ഈ വിധി പ്രകാരം, വോട്ടർമാർക്ക് “മുകളിലുള്ള ആരും വേണ്ട” എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്, ഇത് Conduct of Election Rules, 1961-ന്റെ Rule 49-O-യെ സുതാര്യമാക്കാൻ വേണ്ടി, വോട്ടർമാരുടെ “പ്രതിഷേധ വോട്ട്” രേഖപ്പെടുത്താൻ ഉള്ള മാർഗമാണ്. അതിനാൽ NOTA EVM-കളിലും ബാലറ്റ് പേപ്പറുകളിലും ഉൾപ്പെടുത്തണം, പക്ഷേ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു ആ ഉത്തരവ്. അതായത് നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥി മാത്രമേ വിജയിക്കൂ. NOTA 2013 സെപ്റ്റംബർ 27-ന് സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി 2013-ലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ (ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ) നടപ്പാക്കി. പിന്നീട് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും ഉപയോഗിക്കുന്നു. എന്നാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) NOTA (None of the Above) അവകാശം വോട്ടർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് രണ്ട് തരം നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് കാരണം. സത്യത്തിൽ ഇത് കേവലം സാങ്കേതികകാരണം മാത്രമാണ്. അത് പറയാം. അതിന് മുൻപ് എന്താണ് ഈ നിയമങ്ങൾ എന്ന് നോക്കാം. ലോക്‌സഭയിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾക്ക് ഭരണഘടനയിലെ Representation of the People Act, 1951 ആണ് ബാധകം. തദ്ദേശ സ്ഥാപനങ്ങളിലെ സ്വയം ഭരണ അവകാശം നടപ്പാക്കിയതാകട്ടെ, പഞ്ചായത്തിരാജ് മുഖാന്തിരമാണ്. ഇതിന് അതാത് സംസ്ഥാനങ്ങളാണ് പ്രാദേശിക സ്വഭാവങ്ങൾ അനുസരിച്ച് നിയമം പാസ്സാക്കാൻ സ്വാതന്ത്യമുണ്ട്. അതിനാൽ കേരളത്തിൽ 1994 ലെ Kerala Panchayat Raj Act പ്രകാരവും, 1994യിലും Kerala Municipality Act, 1994 പ്രകാരവുമാണ് നിയന്ത്രിക്കപ്പെടുന്നത്. NOTA സംബന്ധിച്ച കേസിൽ 2013-ലെ സുപ്രീം കോടതിയുടെ വിധി, ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് അന്ന് നിർബന്ധമാക്കിയത്. തദ്ദേശ തലത്തിൽ മേൽപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള നിയമം നടപ്പാക്കാൻ സ്വാതന്ത്യം നൽകുകയാണ് കോടതി ചെയ്തത്. സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാൻ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാമെങ്കിലും, കേരളം അതുവരെ ചെയ്തിട്ടില്ല. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും NOTA നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ നേരം വെളുത്തിട്ടില്ല. ഇപ്പോൾ SIR നടപ്പാക്കുമ്പോൾ കേൾക്കുന്ന കരച്ചിലില്ലേ, അതേ പോലെയുള്ള പ്രത്യേക തരം സാങ്കേതിക കാരണങ്ങളാണ് NOTA നടപ്പാക്കാത്തതിന് കാരണമെന്നാണ് സംസ്ഥാന ECI പറയുന്നത് ! 🙄 അതിനാൽ കേരള SEC 2025-ലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ NOTA ഉൾപ്പെടുത്തുന്നില്ല. കൂടാതെ, VVPAT (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനവും ഉപയോഗിക്കുന്നില്ല. വോട്ട് ചോരി കരച്ചിൽ ഇവിടില്ലാത്തതു കൊണ്ട് VVPAT ഇല്ലാത്തത് ഇവിടാരും ചോദ്യം ചെയ്യുന്നുമില്ല. 2015-ലെയും 2020-ലെയും കേരള തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇതേ രീതിയിൽ NOTA ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ, NOTA ഒരു ഭരണഘടനാപരമായ അവകാശമാണെങ്കിലും, സംസ്ഥാനം ഇത്രയും കാലം ഭരിച്ച സർക്കാരുകളും NOTAയെ ഇഷ്‌ടപ്പെടാത്ത രാഷ്‌ട്രീയ കക്ഷികളും കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ പരമമായ അവകാശം സമ്മദിദായകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ തങ്ങളുടെ മസിൽ പവർ ഉപയോഗിച്ച് ചിലർക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് ഇപ്പോളും സാധിക്കുന്നു. പക്ഷേ, ഏതെങ്കിലും ഒരു വോട്ടർ;, ഒരൊറ്റ വോട്ടർ, ഈ നീതി നിഷേധത്തിനെതിരെ കോടതി സമീപിച്ചാൽ ഈ സ്ഥിതി മാറും. NOTA നടപ്പാക്കാൻ സംസ്ഥാനവും നിർബന്ധിതമാവും. നേരം വെളുക്കുന്ന ആ കാലത്തേക്ക് നമുക്ക് കാത്തിരിക്കാം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Saturday, 15 November 2025

ഭഗവാൻ ബിർസാ മുണ്ഡാ :

“ഭഗവാൻ ബിർസാ മുണ്ട”യുടെ 150 ആാം ജന്മദിനമാണിന്ന്.
ജാർഖണ്ഡിലെ ഘോരവനങ്ങളിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രജനങ്ങളിൽ ദേശഭക്തിയിൽ ചാലിച്ച്, അസാമാന്യമായ പോരാട്ടവീര്യം നിറച്ച് വൈദേശിക കോളോണിയൽ ആധിപത്യത്തിനും ക്രൂരതകൾക്കും എതിരെ അനശ്വരമായ പോരാട്ടം കാഴ്ച്ചവച്ച മഹാവീരനാണ് ഭഗവാൻ ബിർസാ മുണ്ട. 1875 നവംബർ 15-ന്, ഇന്നത്തെ ഝാർഖണ്ഡിലെ ഖുണ്ടി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ഈ ഗോത്രവീരൻ, തന്റെ 25 വർഷത്തെ ചെറിയ ജീവിതകാലത്തിനുള്ളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചു.  ബിർസാ മുണ്ടേ ആരെന്നറിയാൻ ഉൽഗുലാനിന്റെ പശ്ചാത്തലം ശരിക്കൊന്ന് അറിയണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ പിടിമുറുക്കകയും എല്ലായിടവും എന്ന പോലെ ഗോത്രമേഖലകളിലെ ഭൂമിയേയും ചൂഷണം ചെയ്തു. പരമ്പരാഗതമായി ഗോത്രജനങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി, ബ്രിട്ടീഷുകാർ ‘സമീന്ദാരി’ സമ്പ്രദായത്തിലൂടെ കൈകളിലാക്കി. ‘ദിക്കു’കൾ (അന്യന്മാർ) എന്നറിയപ്പെട്ട ഭൂപ്രഭുക്കൾ, വ്യാപാരികൾ, മിഷനറിമാർ എന്നിവർ ഗോത്രജനങ്ങളെ അടിച്ചമർത്തി. അവരെ ക്രിമിനലുകളായി മുദ്രകുത്തി. സ്വാഭാവികമായും പ്രകൃതിയുടെ മടിത്തട്ടിൽ, വനങ്ങളുടെ നിഗൂഢതകളിൽ ആയിരുന്നു ബിർസായുടെ ബാല്യകാലം. പിതാവ് സുഗ്ന മുണ്ടയും മാതാവ് കാർമി ഹാതുവും ദരിദ്രരായ കർഷകരായിരുന്നു. ഉയർന്ന ഭൂനികുതി, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കൽ, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങൾ, നിർബന്ധിത ശ്രമദാനം എന്നിവ ഗോത്രസമൂഹത്തെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിട്ടത് കണ്ടാണ് മുണ്ഡാ വളർന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കും ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനും ഇരയായിരുന്ന ഗോത്രസമൂഹത്തിന്റെ ദുരിതങ്ങൾ ബിർസായുടെ ഹൃദയത്തെ നോവിച്ചു. ചെറുപ്പത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളിൽ പഠിച്ച അദ്ദേഹം, അവരുടെ മതപരിവർത്തന ശ്രമങ്ങളെ ചോദ്യം ചെയ്തു. ബിർസാ മുണ്ടാ തന്റെ ഗോത്രത്തിന്റെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ‘ബിർസൈറ്റ്’ എന്ന പുതിയ മതം സ്ഥാപിച്ചു, അത് ഗോത്രജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി. ദേശഭക്തിയുടെ അഗ്നിശലാകയായി ബിർസാ മുണ്ടാ ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി, ക്രൂരമായ നിയമങ്ങൾ, മിഷനറിമാരുടെ ചൂഷണം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ ബ്രിട്ടീഷുകാരുടെ ശത്രുവായി . 1895-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ, രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം 1897-ൽ മോചിതനായി. അതിനു ശേഷം, അദ്ദേഹം ‘ഉൽഗുലാൻ’ (മഹാകലാപം) എന്നറിയപ്പെടുന്ന വിപ്ലവം നയിച്ചു. 1899-1900 കാലഘട്ടത്തിൽ, മുണ്ടാ ഗോത്രത്തിന്റെ യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമെടുത്തു. ജാർഖണ്ഡിലെ വനങ്ങളിൽ നിന്ന് “അബുവാ രാജ് എതെ ജാൻഗ്” (നമ്മുടെ രാജ്യം നമുക്ക് തിരിച്ചുകിട്ടട്ടെ) എന്ന ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർന്നു. ഇത് ഗോത്രജനങ്ങളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചു. ബിർസാ, ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്ത് ഭൂമി തിരിച്ചുപിടിക്കാനും ബ്രിട്ടീഷുകാരെ പുറത്താക്കാനും ആഹ്വാനം ചെയ്തു. ഒപ്പം “അബുവാ ദിശോം രെ ആബുവാ രാജ്” (നമ്മുടെ ഭൂമിയിൽ നമ്മുടെ രാജ്യം) എന്ന മുണ്ടയുടെ ഗർജ്ജനം ഗോത്രജനത ഏറ്റെടുത്തു. ഗോത്രജനങ്ങളുടെ ജലം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പിക്കുന്നതായിരുന്നു ഈ സമരം. ബിർസായുടെ നേതൃത്വത്തിൽ, മുണ്ടാ ഗോത്രത്തിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധമെടുത്തു. അവർ ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ, ഭൂപ്രഭുക്കളുടെ മാളികകൾ, മിഷനറി പള്ളികൾ എന്നിവ ആക്രമിച്ചു. വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിൽ, 1900 ജനുവരിയോടെ, ഗോത്രവീരന്മാർ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി. ഇന്നത്തെ ഝാർഖണ്ഡിലെ ചോട്ടനാഗ്പൂർ പീഠഭൂമിയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറിയത്. ഡോമ്പാരി ഹിൽസിലും മറ്റു പ്രദേശങ്ങളിലും നടന്ന യുദ്ധങ്ങൾ കഠിനമായിരുന്നു. “ഭാരതമാതാവിന്റെ മണ്ണ് നമ്മുടേതാണ്, അതിനെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.”ബിർസാ മുണ്ഡാ തന്റെ അനുയായികളോട് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം ഈ വീരനെ ക്രൂരമായ വേട്ടയാടി. 1900 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ മുണ്ടാ, റാഞ്ചി ജയിലിൽ കഴിയവെ 1900 ജൂൺ 9-ന് ദുരൂഹമായി മരണമടഞ്ഞു. ഔദ്യോഗികമായി കോളറയാണെന്നു പറഞ്ഞെങ്കിലും, അത് വിഷം നൽകിയുള്ള കൊലപാതകമായിരുന്നു. അദ്ദേഹത്തിന്റെ മരണം ഗോത്രസമൂഹത്തിന്റെ ഹൃദയത്തെ തകർത്തെങ്കിലും, അത് ദേശസ്നേഹത്തിന്റെ പുതിയ തീപ്പൊരികൾ വിതച്ചു. ബിർസാ മുണ്ടയുടെ പോരാട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി. ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഉൽഗുലാൻ നൂറുകണക്കിന് ഗോത്രവീരന്മാരുടെ ജീവൻ കവർന്നെങ്കിലും, അത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി. ഭാരതമാതാവിന്റെ മണ്ണിൽ, കൊടും വനങ്ങളുടെ ഹൃദയത്തിൽ, കാടിൻ്റെ മക്കളായ ഗോത്രജനതയുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ അഗ്നിജ്വാലയായി ജ്വലിപ്പിച്ച ക്രാന്തദർശിയാണ് ബിർസാ മുണ്ട. സ്വാതന്ത്യാനന്തരം കോൺഗ്രസ്സിലെ പാണന്മാർ നെഹ്‌റ്രു കുടുംബത്തിന് മാത്രമായി രാജ്യത്തെ തീറെഴുതുന്ന തിരക്കിൽ വിസ്മൃതിയിലേക്ക് തള്ളിയ നിരവധിയായ ധീര ബലിദാനികളിൽ ഈശ്വര തുല്യനായി കണക്കാക്കപ്പെടുന്ന ആളാണ് അദ്ദേഹം. ഒടുവിൽ നരേന്ദ്രമോദിയാണ് ഭഗവാൻ ബിരസാ മുൻഡേക്ക് ഉചിതമായ സ്‌മാരകം നിർമ്മിച്ച് രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 2022 മുതൽ നവംബർ 15-ന് ബിർസാ മുണ്ഡാ ജന്മദിനം ‘ജനജാതി ഗൗരവ് ദിവസ്’ ആയി മോദി പ്രഖ്യാപിച്ചു. വന്ദേ മാതരം !  രഞ്ജിത്ത് ഗോപാലകൃഷ്ണൻ #BirsaMundaJayanti #NarendraModi #jharkhand

Friday, 14 November 2025

എന്താണ് മണ്ഡലകാലം ?

41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്? വൃശ്ചിക മാസവും വ്രതവും . ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു - മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു. അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ. ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും. കുളിച്ചേ ഭക്ഷണമുണ്ടാക്കൂ. മൂന്നുനേരവും കുളിക്കും. പാചകം ചെയ്ത് രണ്ട് മണിക്കൂറിൽ കൂടുതലായ ഭക്ഷണം വിളമ്പില്ല. മാത്രവുമല്ല; ശബരിമലക്കാലം കഴിയുംവരെ വീട്ടിൽപോലും പോകാതെ ചായക്കടയിൽത്തന്നെ കിടന്നുറങ്ങും. കാരണം, താൻ വെച്ചുവിളമ്പുന്നത് അയ്യപ്പനുള്ളതാണെന്ന് ശങ്കരേട്ടനുറപ്പുണ്ട്. അതിൽ ചെറിയൊരു പാകപ്പിഴപോലും വന്നുകൂടാ. എന്തിനാണ് ഈ 41 നാൾ വ്രതം ? നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളുടെ ആയുസ്സ് 21 ദിവസമത്രേ. അതായത്, ഇന്ന് നമ്മൾ കഴിച്ച ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന കോശം ഉണ്ടായി ഇല്ലാതാവാൻ 21 നാൾ വേണം. അപ്പോൾ , വ്രതം തുടങ്ങി ഇരുപതാമത്തെ ദിവസം കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരം സൃഷ്ടിക്കുന്ന കോശം ഉണ്ടായി നശിക്കാൻ വീണ്ടും ഒരു 21നാൾ കൂടി. അങ്ങനെയെങ്കിൽ, 41 ദിവസത്തെ വ്രതം പൂർത്തിയായാൽ ; വ്രതമെടുത്ത ആളുടെ ശരീരം പൂർണ്ണമായും ശുദ്ധമായ ഒരു പുത്തൻ ശരീരമായെന്നർത്ഥം. പിന്നെ പരിശുദ്ധമായ മലകയറ്റമാണ്. മുദ്ര ധരിച്ചാൽ ; അതായത് മാലയിട്ടാൽ , ഏതു ശരീരവും അയ്യപ്പനായെന്നർത്ഥം. ഇനി മനുഷ്യനില്ല. എല്ലാവരും അയ്യപ്പൻമാർ. താണ ജാതിയും മുന്തിയ ജാതിയും സംസ്കൃതം അറിയുന്നവനും വേദം പഠിച്ചവനും പണ്ഡിതനും പാമരനും ആണും പെണ്ണും കുട്ടിയും വയസ്സനുമൊന്നുമില്ല. എല്ലാം അയ്യപ്പൻ. മാല ഇടുംവരെ താണ ജാതിക്കാരനായവൻ മാല ഇട്ട അന്നുമുതൽ മുന്തിയ ജാതിക്കാരന്റെ ഗുരുസ്വാമിയാവുന്ന അത്ഭുത കാഴ്ച ശബരിമലയാത്രയ്ക്ക് മാത്രം സ്വന്തം. എങ്കിലും ഈ ശരീരം ഒരു സാധാരണ മനുഷ്യന്റെയാണല്ലോ. ലൗകികചിന്തകളുടെ അലകൾ ഏറെക്കാണും ഇപ്പോഴുമുള്ളിൽ . ഇതടങ്ങിയിട്ടേ മല കയറാവൂ. അതെങ്ങനെ നിലയ്ക്കും ? അവയെ അടക്കാൻ കഴിയുന്നൊരു ഭൂമിയുണ്ട് മലയാത്രയിൽ. അതിലേ കടന്നുപോയാൽ എല്ലാ അനാവശ്യചിന്തകളും അടങ്ങുകയായി. അതായത്, മനസ്സിലെ അലകൾ അടങ്ങുന്ന ; അഥവാ, നിലയ്ക്കുന്ന ഇടമാണ് നിലയ്ക്കൽ. ഇനി, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളെ കളയണം. 'പാപം' തിരിച്ചിട്ടു പേരിട്ട പമ്പയിൽ (പം പാ) മുങ്ങി നിവരുകയായി. തുടർന്ന്, പ്രകൃതിയിൽ ഉറങ്ങിക്കിടന്ന ഊർജ്ജമുണർന്ന്, പ്രകൃതിയുടെ നട്ടെല്ലായ പർവ്വതങ്ങളിലെ ആറ് പത്മങ്ങളും കടന്ന് മുകളിലേയ്ക്ക് പ്രവഹിച്ച പരിശുദ്ധഭൂമിയിലൂടെ, അതേറ്റുവാങ്ങാൻ മലകയറൽ. മുകളിലെത്തിയാൽ അവിടെ കൃത്യമായെഴുതിവെച്ചിട്ടുണ്ട്. തത്വമസി. അത് നീയാകുന്നു. അത് എന്നത് , നീ തേടിയ ദൈവം. ഇവിടെ അത് അയ്യപ്പൻ. അതായത്, ഇപ്പോൾ കയറിവന്ന നീയും മലമുകളിലുള്ള അയ്യപ്പനും തമ്മിൽ ഭേദമില്ലെന്നർത്ഥം. ഈ 'തത്വമസി ' പച്ചമലയാളത്തിൽ പറഞ്ഞുകളിച്ചാണ് അയ്യപ്പൻമാർ എരുമേലി കടന്നുപോന്നത്. കാലം കടന്നുപോന്നപ്പോൾ അർത്ഥമറിയാതെയോ മറന്നുപോയതോ ആയ ; നൃത്തംചെയ്യുന്നൊരു താളമുണ്ട് എരുമേലിയിലെ പേട്ടതുള്ളലിൽ. സ്വാമി തിന്തകത്തോം തിന്തകത്തോം അയ്യപ്പ തിന്തകത്തോം. സത്യത്തിൽ ഇതെന്താണ് ? കാട്ടിലെ , ഉദയൻ എന്ന കൊള്ളക്കാരനെ അയ്യപ്പനും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തിയതിന്റെ ഓർമ്മപ്പെടലാണത്രേ എരുമേലിയിലെ പേട്ടതുള്ളൽ. ഉള്ളിലെ ആസുരികശക്തിയെ ദേവഭാവംകൊണ്ട് ജയിച്ചതിന്റെ ആഘോഷം. ഉള്ളിലെ അസുരനെ തോൽപ്പിച്ചാൽ പിന്നെ ഉള്ളിൽ ആരാണ് - അയ്യപ്പനല്ലാതെ മറ്റാര് ! അപ്പോൾ , സന്തോഷനൃത്തത്തിൽ മനുഷ്യരൂപത്തിലുള്ള ഓരോ അയ്യപ്പസ്വാമിയും പരസ്പരം ചോദിക്കുന്നു. അയ്യപ്പൻ നിന്റകത്തോ ! നിന്റകത്തോ ....! സ്വാമി നിന്റകത്തോ ! സ്വാമി നിന്റകത്തോ നിന്റകത്തോ അയ്യപ്പൻ നിന്റകത്തോ ....! തത്വമസിയുടെ പച്ചമലയാളം. നിവൃത്തികേടിലും അശ്രദ്ധയിലും ; ജീവിതത്തിലെ തിരക്കുകൾ കാരണവും വാരിവലിച്ച് ജീവിച്ചവരെ, ആരോഗ്യത്തിലേയ്ക്കു നയിക്കാൻ ഒരു വൃശ്ചികകാലം. പലപല താരതമ്യങ്ങളാൽ ധർമ്മബോധം കൈമോശം വന്നവരെ എല്ലാ രീതിയിലും സമരാക്കി മാറ്റുന്ന തീർത്ഥയാത്ര. ലോകത്തിനുതന്നെ മാതൃകയായ ഈ ശരണയാത്രയെ ഞാൻ നമസ്ക്കരിക്കുന്നു. ഞാനും ദൈവവും സമമാകുന്ന മനോഹരകാലം. Courtesy : Jayaraj Mithra PC : Internet #malayalam #mandalam #Sabarimala #ayyappaswami #കേരളം #goodvibesonly

Saturday, 8 November 2025

ഭോഗർ നാഥ സിദ്ധർ

നവപാഷാണം ! ഒൻപത് കൊടിയ വിഷങ്ങൾ ! വീരം , പൂരം , രസം , ജാതി ലിംഗം , ഗന്ധകം , ഗൗരീ പാഷാണം , വെള്ളെ പാഷാണം, തൊട്ടി പാഷാണം, കന്ധം എന്നിങ്ങനെ ഒറ്റക്ക് നിന്നാൽ മനുഷ്യൻ്റെ ജീവന് ആപത്തായേക്കാവുന്ന ഈ ഒൻപത് മൂലികകൾ ഇന്നും അജ്ഞാതമായ ഏതോ ഒരു നിശ്ചിത അളവിൽ യോജിക്കുമ്പോൾ ഒരത്യപൂർവ്വ ദിവ്യൗഷധമായി മാറുന്നു. അവ ചേർത്ത് വെച്ച് മനുഷ്യൻ്റെ രോഗ വിമുക്തിക്കായി ഒരു വിഗ്രഹമുണ്ടാക്കി ലോക നന്മക്കായി പ്രതിഷ്ഠിക്കുന്നു. അതെ, പഴനി ദണ്ഡായുധപാണിയുടെ കാര്യാണ്. ഇനി, ഒന്നാലോചിച്ച് നോക്കു ഒൻപത് വിഷങ്ങളാണ്. അതിനെ ഔഷധമാക്കി മാറ്റിയെടുക്കാൻ വേണ്ടത്രയും permutation & combination കഴിയുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് തീരേണ്ട സമയമായിട്ടുണ്ടാകും. എന്നിട്ടും അത് എങ്ങനെയാകും സംഭവിച്ചിട്ടുണ്ടാവുക ? തീർന്നില്ല, ഈ നവപാഷാണത്തിൽ പാലും പഞ്ചാമൃതവും അഭിഷേകം നടത്തിയാൽ മാറാ രോഗങ്ങൾക്ക് പോലും ഔഷധമാണെന്ന് കണ്ടെത്തി, ആ നവപാഷാണം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി, അവയെല്ലാം ലോക നന്മക്ക് വിട്ടു കൊടുത്തു. സാമാന്യർക്ക് സാധ്യമായതാണോ ഇവയെല്ലാം ? ഇതിന് പിന്നിൽ പ്രവർത്തിച്ച ആ master brain നെക്കുറിച്ചാണ് പറയാനുള്ളത്. സിദ്ധ ഭോഗർ ! പണ്ട്... പണ്ട്... പണ്ട്... അതായത് യൂറോപ്പിൻ്റെ ശാസ്ത്ര രീതികളും കാലക്കണക്കുകളും ഭാരതീയൻ്റെ മസ്തിഷ്ക്കത്തിലേക്ക് പടരുന്നതിനും ശതാബ്ദങ്ങൾക്ക് മുമ്പ് .. ഒരു ദിവസം ഭോഗർ തൻ്റെ മൂന്ന് ശിഷ്യന്മാർക്കും സന്തത സഹചാരിയായ നായയ്ക്കുമൊപ്പം , മലമുകളിലെ തൻ്റെ ആശ്രമത്തിൽ ഇരിക്കുകയായിരുന്നു . അദ്ദേഹം, ചില ഗവേഷണങ്ങൾക്ക് ശേഷം, മുപ്പത്തിയഞ്ചോളം സസ്യങ്ങളെ നിശ്ചിതയളവിൽ ചേർത്ത് പരീക്ഷിച്ച് അത്യപൂർവ്വങ്ങളായ 5 ഗുളികകളുണ്ടാക്കിയിരുന്നു. വിശ്വസ്തന്മാരായ 4 ശിഷ്യന്മാരെ അടുത്തു വിളിച്ച ശേഷം ഗുളികയിലൊന്ന് പരീക്ഷണാർത്ഥം നായക്കുട്ടിക്ക് കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ശേഷം, തൊട്ടരികിൽ വാലാട്ടിയും, മുട്ടിയുരുമ്മിയും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്ന തൻ്റെ നായക്കുട്ടിയുടെ വായിൽ അഞ്ചിൽ നിന്നും ഒരു ഗുളികയിട്ടു കൊടുത്തു. അതൊടെ കളിച്ചു കൊണ്ടിരുന്ന അവൻ തൽക്ഷണം അവിടെ ജീവനറ്റ് വീണു . അത് കണ്ട് അവരെല്ലാവരും ഒരുപോലെ ഞെട്ടി. ദുഃഖിതനായ സിദ്ധഭോഗർ അവനൊരു നായയായതുകൊണ്ടാകും എന്ന് സമാധാനിച്ചു കൊണ്ട് തൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണിയെ അടുത്ത് വിളിച്ച് രണ്ടാമത്തെ ഗുളിക കൊടുത്തു . ആ ഗുളിക കഴിച്ച പുലിപ്പാണി സിദ്ധരും തൽക്ഷണം മരിച്ചു വീണു. അത് കണ്ട് ദുഃഖിതനായ സിദ്ധർ അവശേഷിക്കുന്ന 3 ഗുളികകൾ തൻ്റെ 2 ശിഷ്യന്മാർക്ക് നൽകിയ ശേഷം കഴിക്കാനാവശ്യപ്പെട്ടു. അവർ അത് കഴിച്ചു. അതിന് ശേഷം, ബാക്കിയുള്ള ഒന്ന് താനും കഴിച്ചു . എന്നിട്ട് അവിടെ മരിച്ച് വീണു !!! എന്നാൽ നായയും പുലിപ്പാണി സിദ്ധരും ജീവനറ്റ് വീണത് കണ്ട മറ്റു രണ്ടു ശിഷ്യന്മാർക്ക് ആ ഗുളിക കഴിക്കാനുള്ള ധൈര്യമുണ്ടായില്ല. അവർ അത് കഴിച്ചതായി അഭിനയിക്കുകയായിരുന്നു. ഗുരുവിനെ പറ്റിച്ചെങ്കിലും അദ്ദേഹത്തിൻ്റെയും സുഹൃത്തിൻ്റെയും നായയുടെയും മരണങ്ങൾ അവർക്ക് സഹിക്കാനായില്ല. വിഷമത്തോടെ മലയുടെ മുകളിൽ നിന്നും താഴേക്കിറങ്ങി, ശവശരീരങ്ങൾ ദഹിപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി, തിരിച്ചെത്തിയ അവർ അവിടെയുണ്ടായിരുന്ന ഗുരുവിൻ്റെയും മറ്റുള്ളവരുടെയും ശരീരങ്ങൾ കാണാതെ അമ്പരന്നു. ശരീരങ്ങൾക്ക് പകരം അവരെ എതിരേറ്റത് ഗുരുവിൻ്റെ കൈപ്പടയിലെഴുതിയ ഒരു ചെറു കുറിപ്പായിരുന്നു. " കായകൽപ്പ ഗുളികകളുടെ ഫലം അനുകൂലമാണ്. സമാധ്യവസ്ഥയിൽ നിന്നും പുലിപ്പാണിയും നായയും തിരിച്ചെത്തി. എന്തു ചെയ്യാം ! അമരത്വത്തിലേക്കുള്ള വഴി നിങ്ങൾ രണ്ടു പേർക്കും നഷ്ടമായിരിക്കുന്നു. " സിദ്ധഭോഗർ , തൻ്റെ ജ്ഞാന സൂത്രത്തിലെഴുതിയ ഒരു കഥയാണിത് ! മരണത്തെ സധൈര്യം നേരിടാൻ തക്ക യോഗ്യതയില്ലാത്തവർക്ക് അമരത്വത്തിൻ്റെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതിക്കാണും. ശിഷ്യൻ്റെ യോഗ്യതയറിഞ്ഞ്, അവന് പാകമായെങ്കിൽ മാത്രം ഉപദേശം കൊടുക്കുന്ന ഗുരുക്കന്മാരുള്ള കാലമായിരുന്നല്ലോ അത് ..... കായകൽപ്പം സേവിച്ച തനിക്ക് അമരത്വം ലഭിച്ചുവെന്നും ശരീരത്തിന് സ്വർണ്ണ വർണ്ണം ലഭിച്ചതായും ഭോഗർ തുടർന്ന് വിവരിക്കുന്നുണ്ട്. സിദ്ധ പരമ്പരയുടെ വഴികൾ സാമാന്യ യുക്തിയുടെ നിർവചനങ്ങളിലൊന്നും ഒതുങ്ങാത്തവയാണ്. അദ്ദേഹം ഒൻപത് വിഷങ്ങളുപയോഗിച്ചുണ്ടാക്കിയ ആ ദിവ്യൗഷധം തന്നെ അതിന് തെളിവാണല്ലോ. ശ്രീ പരമേശ്വര ശിഷ്യനായ , ആദിസിദ്ധന്മാരുടെ പരമ്പരയിൽ പെട്ട അഗസ്ത്യൻ്റെ പാരമ്പര്യമാണ് സിദ്ധഭോഗർക്ക് .ഭോഗർ ചൈനക്കാരനാണെന്ന് ഒരു പക്ഷമുണ്ട്. എന്നാൽ ഭാരതത്തിൻ്റെ സിദ്ധ പരമ്പരയെത്തേടി ഇവിടെയെത്തിയ തൻ്റെ ചൈനക്കാരനായ ഗുരു കാളാംഗി (Kaalaangi ) സിദ്ധരുടെ നിർദ്ദേശ പ്രകാരം നിരവധികാലം ചൈനയിൽ കഴിച്ചു കൂട്ടി സിദ്ധവൈദ്യം പ്രചരിപ്പിച്ച ഭോഗർ, അവിടെ നിന്നും വീണ്ടും തൻ്റെ ജന്മഭൂമിയായ ഭാരതത്തിലെത്തുകയായിരുന്നു എന്നും ഒരു വാദമുണ്ട് . അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണി മുമ്പ് , യു എന്ന് പേരുള്ള ഒരു ചൈനക്കാരനായിരുന്നുവത്രേ. അദ്ദേഹത്തെയും കൊണ്ടാണ് സിദ്ധർ ഭാരതത്തിലെത്തുന്നത്. ക്രിയായോഗ ഗുരുവായ ബാബാജിയും സിദ്ധഭോഗരുടെ ശിഷ്യനാണ്. ഭോഗർ സപ്തകാണ്ഡമെന്ന ഏഴായിരത്തോളം (ഭോഗർ ഏഴായിരം ) പദ്യങ്ങളടങ്ങുന്ന തൻ്റെ കൃതിയിൽ അദ്ദേഹം സിദ്ധ പാരമ്പര്യത്തിലെ അത്യപൂർവ്വവും നിഗൂഢവുമായ വഴികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചൈനക്കാരുടെ സാങ്കേതികതയുടെ അടിസ്ഥാനം തന്നെ സിദ്ധഭോഗരിൽ നിന്നാണെന്ന് കരുതുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല. സ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളെ കൂട്ടിയും കുറച്ചും ഉപയോഗിച്ച് അദ്ദേഹം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് കാണാം. Magnifing glasses മുതൽ ഇന്നുപയോഗിക്കുന്ന ആധുനികങ്ങളായ പല ഉപകരണങ്ങൾക്കുമൊപ്പം, ആവിക്കപ്പലുകളും കുതിരയില്ലാതെ കൽക്കരി കൊണ്ട് ഓടുന്ന രഥങ്ങളും , ശബ്ദം തിരിച്ചറിഞ്ഞ് നിർദ്ദേശമനുസരിച്ച് സഞ്ചരിക്കുന്ന വിമാനങ്ങളും , വിമാനമില്ലാതെയുള്ള ആകാശസഞ്ചാരങ്ങളും എന്ന് വേണ്ട ഫാൻ്റസിക്കഥകളെന്ന് ആധുനിക ശാസ്ത്രാഭിമാനികൾക്ക് മുദ്രകുത്താൻ എളുപ്പമായ പലതും സിദ്ധഭോഗരുടെ ബൃഹത്തായ ഗ്രന്ഥസഞ്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ചുരുക്കത്തിൽ സിദ്ധ വഴികളെക്കുറിച്ച് അജ്ഞാനിയായ , ഭോഗർ സപ്തകാണ്ഡം വായിക്കുന്ന ഒരു മനുഷ്യന് അദ്ദേഹം ലഹരിയുടെ മായാലോകത്ത് നിന്ന് എന്തൊക്കെയോ പറയും പോലെ തോന്നിയാലും അത്ഭുതമൊന്നുമില്ല. അത്ര മാത്രം വേരിൽ നിന്നകന്ന് പോയ ഒരു ജനതയാണ് ഭാരതീയർ .. എന്നാൽ, നവപാഷാണ വിഗ്രഹമെന്ന തെളിവ് കൺമുമ്പിൽ കണ്ടിട്ടും ഇങ്ങനെയെല്ലാം വിധിക്കാനുള്ള ധൈര്യം ആർക്കാണെന്നത് മാത്രമാണ് ചോദ്യം. എന്നിട്ടുമതിനുള്ള ധൈര്യമുണ്ടാകുന്നവരുണ്ടെങ്കിൽ , ഈ സമസ്ത വിശ്വത്തിലെ വെറുമൊരു അണുകണമായ ആകാശ ഗംഗയിലെ വെറുമൊരു അണുകണമായ സൂര്യനിൽ നിന്നും ചിതറിത്തെറിച്ച വെറുമൊരു അണുകണമായ ഭൂമിയിലെ വെറുമൊരു അണുകണമാണ് താനെന്ന് ചിന്തിക്കാനുള്ള സങ്കല്പശക്തിയുണ്ടാകട്ടെയെന്നും, അതുവഴി നമുക്ക് അറിയാത്തതാണീ പ്രപഞ്ചത്തിൽ ഏറെയുമെന്ന ബോധത്തിലൂടെ , വിനയം വളരട്ടെയെന്ന പ്രാർത്ഥനയാണ് ഉത്തരം. - Krishna Priya

Sunday, 26 October 2025

കണ്വ മഹർഷി

• അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ബി .സി .600 -മാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരിക്കുന്ന "കണാദ " മഹർഷിയെ കണക്കാക്കുന്നു .പ്രപഞ്ചസൃഷ്ടിക്ക് കാരണമായ 9 മൂലകങ്ങളെ -ഭൂമി ,ജലം ,തീ (പ്രകാശം ),വായു ,കാലം ,സ്ഥലം ,സൂക്ഷ്മകായം ,ആത്മാവ് ,മനസ്സ് -ഇദ്ദേഹം തരംതിരിച്ചു .പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളും പരമാണുവിനാൽ (ATTOM)നിർമ്മിതമായിരിക്കുന്നു .ഈ പരമാണുക്കൾ സ്വയം യോജിച്ചു തന്മാത്രകളായി രൂപം കൊള്ളുന്നു .ഈ സത്യം ജോൺ ഡാൾട്ടന് 2500 വർഷം മുമ്പുതന്നെ കണാദ മഹർഷി പ്രസ്ത്ഥാവിച്ചിരുന്നു കൂടുതലായി പരമാണുവിന്റെ വ്യാപ്തിയും ചലനവും അവ തമ്മിലുള്ള രാസപ്രതിപ്രവർത്തനങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട് .പ്രശസ്തചരിത്രപണ്ഡിതനായ T.N.Colebrook ഒരിയ്ക്കൽ ഇങ്ങനെ പറയുകയുണ്ടായി -"യൂറോപ്യൻ ശാസ്ത്രഞ്ജന്മാരുമായി താരതമ്മ്യം ചെയ്യുമ്പോൾ കണാദനും മറ്റു ഭാരതീയ ശാസ്ത്രഞ്ജന്മാരും ഈ മേഖലയിലെ ആഗോളാചാര്യന്മാരായിരുന്നു " • ഭാരതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏകദേശം 3000 ബി.സി.യിൽ "കപില മഹർഷി "പ്രപഞ്ചശാസ്ത്രവും ,മനഃശാസ്ത്രവും കണ്ടെത്തിയിരുന്നു എന്നു മനസ്സിലാകും .അദ്ദേഹത്തിൻറെ ചിന്തകൾ ആത്മാവിന്റെ നിഗൂഢതകളിലേയ്ക്കും പ്രകൃതിയെയും സൃഷ്ടിയെയും കുറിച്ചുള്ള ഒരിയ്ക്കലും പിടികിട്ടാത്ത മൂലപ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്നു .കപില മഹർഷിയുടെ പ്രധാനാശയം പ്രകൃതി പുരുഷനിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നായിരുന്നു ശിവപാർവ്വതിമാരെക്കുറിച്ചുള്ള അർധനാരീശ്വര സങ്കല്പം ഇത് തന്നെയാണ് .ശിവൻ പുരുഷനും ,പാർവ്വതി പ്രകൃതിയും .അവരിൽ നിന്ന് സൃഷ്ടിയും ഉത്ഭവിക്കുന്നു .പ്രപഞ്ചോൽപ്പത്തിയെപ്പറ്റി ഇതിലും സ്പഷ്ടവും ,അഗാധവുമായ മറ്റൊരു കാഴ്ച്ചപ്പാട് ഇതുവരെ ഇല്ലതന്നെ .പിന്നെ അദ്ദേഹത്തിൻറെ "സാംഖീയതത്ത്വ "ശാസ്ത്രം മനുഷ്യമനസ്സിന്റെ രഹസ്യതലങ്ങളെയും ധിഷണയേയും അഹങ്കാരത്തെയും ഉൾക്കൊള്ളുകയും അവയെങ്ങനെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു • ഭാരതത്തിന്റെ പാചീനമഹദ്ഗ്രന്ഥമായ "യോഗവാസിഷ്ഠ” ത്തിൽ ആണവഘടനാസിദ്ധാന്തത്തെക്കുറിച്ച സൂചനകളുണ്ട് .അണുക്കളും ,ഇലക്ട്രോണുകളും അപാരമായ ശക്തികളാണെന്നും അവ സൃഷ്ടിയുടെ സൂക്ഷ്മതമ ഊർജ്ജങ്ങളായ പ്രാണനാണ് എന്നും ഈ ശാസ്ത്രഗ്രന്ഥത്തിൽ വിവരിയ്ക്കുന്നു • "ലോഹസംസ്ക്കരണവിദ്യയിൽ "5000 വർഷത്തിലേറെയായി ഇന്ത്യ തന്നെയാണ് പ്രഥമസ്ഥാനത്ത് .ക്രിസ്തുവിന് 3000 വർഷം മുൻപ് മുതൽ ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ലഭ്യമാണ് .ഓടിന്റെയും ,പിച്ചളയുടെയും ചരിത്രത്തിന് ഇവിടെ 1300 ബി .സി .മുതൽ പഴrക്കമുണ്ട് .400 ബി .സി .യിൽ തന്നെ ഇവിടെ സിങ്ക് സംസ്ക്കരണത്തിന് സ്വേദനരീതി നിലവിലുണ്ടായിരുന്നു യുറോപ്യനായ William Campion 2000 വർഷത്തിന് ശേഷം ഇതിൻറെ നിർമ്മാണാവകാശം കൈയ്യടക്കി .ചെമ്പുപ്രതിമകൾ 500 സി .ഇ .മുതൽ ഇവിടെ ഉണ്ടായിരുന്നു .തുരുമ്പുപിടിക്കുകയോ നശീകരണലക്ഷണങ്ങൾതന്നെ കാണുകയോ ചെയ്യാത്ത ഡൽഹിയിൽ കാണുന്ന ആ കൂറ്റൻ സ്തൂപത്തിന് ഏതാണ്ട് 400 ബി .സി .മുതൽ പഴക്കമുണ്ട്
• രസതന്ത്രത്തിൽ ആദ്യമായി രാസമൂലകങ്ങൾ (ലോഹങ്ങൾ )ചികിത്സാരംഗത്ത് ഉപയോഗിക്കത്തക്കവണ്ണം വികിസിപ്പിച്ചെടുത്ത നാഗാർജ്ജുന മഹർഷിയും പ്രാചീനഭാരതത്തിന്റെ സംഭാവനയാണ് .പല പ്രധാന ഗ്രന്ഥങ്ങളുടെയും കർത്താവായ അദ്ദേഹത്തിൻറെ "രാസരത്നാകാരം "എന്ന ഗ്രന്ഥം ഇപ്പോഴും ഇന്ത്യയിലെ ആയുർവേകലാശാലവിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണ് .ഇരുമ്പ് ,ചെമ്പ് ,നാകം തുടങ്ങിയ ലോഹങ്ങൾ വളരെ ശ്രദ്ധാപൂർവം ഉരുക്കി ,വിഷാംശം നീക്കി ,ചാരമാക്കിയെടുത്തു മാരകരോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചിരുന്നു .അവ അദ്ഭുതവാഹവും വേഗത്തിലുള്ളതുമായ രോഗനിവാരണശേഷിയുള്ളവയുമായിരുന്നു . By Krishna kumars

Wednesday, 22 October 2025

കാവ്

കുറച്ചു കൊല്ലങ്ങൾക്കു മുൻപാണ്... തറവാട്ടിലെ സർപ്പക്കാവിൽ പൂജ നടക്കുന്നു... ഒരു കളം കഴിഞ്ഞ സമയത്ത്, ഉപയോഗിച്ച പട്ടുകളൊക്കെ കഴുകിയിടുകയാണ് ഞാനും മറ്റു കുറച്ചാളുകളും... കാവിന്റെയുള്ളിൽത്തന്നെയുള്ള ചെറിയ കിണറാണ്... കയർ കെട്ടിയ ബക്കറ്റുകൊണ്ട് മുക്കിയെടുക്കാനുള്ള ആഴമേയുള്ളൂ കിണറിന്... അതിൽ നിന്ന് വെള്ളം മുക്കിയാണ് തുണി കഴുകുന്നത്... അന്നവിടെ പൈപ്പില്ല... അതിനിടെ എന്റെ കഴുത്തിൽകിടന്ന ചെറിയ സ്വർണ്ണമാല ഊരിക്കിടക്കുന്നു... അതിലുണ്ടായിരുന്ന ഡയമണ്ട് ലോക്കറ്റ് കാണാനില്ല... കുറേനേരം തിരഞ്ഞെങ്കിലും കിട്ടിയില്ല... ചേർത്തലയിലെ പൊടിമണലാണ്... ബക്കറ്റ് കണക്കിന് വെള്ളമാണ് തുണികഴുകിയിട്ട് ഒഴിച്ചുകളയുന്നത്... ചെറിയ ലോക്കറ്റ് മണ്ണിലേക്ക് താഴ്ന്നു പോയിട്ടുണ്ടാകും... കിട്ടും... സർപ്പത്താന്മാരുടെ മണ്ണിൽനിന്നും എവിടെയും പോകില്ല, ആരും എടുക്കില്ല.... എന്നും പറഞ്ഞു ഞങ്ങൾ തിരച്ചിൽ നിർത്തി.... അടുത്ത കളത്തിന്റെ സമയത്ത് നിലത്തിരിക്കുമ്പോൾ ഞാൻതന്നെ കണ്ടു കിണറിന്റെ അടുത്ത്കിടന്നു മിന്നുന്ന എന്റെ ലോക്കറ്റ്... ഞങ്ങളൊക്കെ കാവിൽച്ചെന്നാൽ പൈസയെല്ലാമടങ്ങിയ ബാഗ് അവിടെ ഏതെങ്കിലും ഒരു ഭിത്തിയിൽ വെക്കും... ഇടക്കെപ്പോഴെങ്കിലും കാശ് വേണ്ടിവരുമ്പോൾ എടുക്കും... തിരികെപ്പോരുമ്പോൾ ബാഗെടുത്തുകൊണ്ടുപോരും... അതുപോലെ, കാവലിരിക്കുന്ന വിളക്കുകളോ, ഭണ്ടാരങ്ങളോ, നിലത്തുകിടക്കുന്ന കാശോ ഒന്നുമെടുത്ത് അകത്തുവെക്കുന്ന ശീലമില്ല... തറകളിൽ കത്തിക്കുന്ന വിളക്കുകൾ അവിടെത്തന്നെ ഇരിക്കും... കാവിൽനിന്നും ഒരു മൊട്ടുസൂചിപോലും എടുക്കാനുള്ള ധൈര്യം ആർക്കുമില്ല... കുടുംബക്കാർക്കുമില്ല, അയൽക്കാർക്കുമില്ല... അത്രക്കാണ് വിശ്വാസം... കാരണം, അവിടെ വരുന്നവരെല്ലാം കാവിലെ മൂർത്തിയുടെ ഉണ്ണികളാണ്... അവർ അവിടെനിന്നും ഒന്നും മോഷ്ടിക്കില്ല... കുടുംബക്ഷേത്രങ്ങളിൽ ഒത്തു ചേരുമ്പോൾ ബന്ധങ്ങൾ ശക്തമാകും... എന്റെ കുടുംബത്തിന്റെ 5 തലമുറ മുന്നിലുള്ളവരുടെ പിന്മുറക്കാരെയും ഞാൻ കാണാറുണ്ട് കാവിൽ കളമെഴുത്തിനു വരുമ്പോൾ... പലരുമായുള്ള ബന്ധം പറയാൻ പലപ്പോഴും അറിയില്ല... പറഞ്ഞുവന്നത്.... ഭാരതീയ സംസ്കാരത്തിൽ കുടുംബക്ഷേത്രങ്ങൾക്കായിരുന്നു എന്നും പ്രാധാന്യം.. അവിടെ കളവും, അഴിമതിയുമൊക്കെ വളരെ കുറവാണ്... വരുമാനം കൂടുമ്പോൾ ചിലതൊക്കെ നടക്കുമായിരിക്കും എന്നാലും, തുലോം കുറവാണ്.... വലിയ ക്ഷേത്രങ്ങൾ പലതും നാട്ടുരാജ്യങ്ങളുടെ ട്രെഷറികളായിരുന്നു... ഹിന്ദുക്കൾക്ക് ക്ഷേത്രദർശനം പതിവില്ലായിരുന്നു... രാജാവിന്റെയോ, ദേവന്റെയോ പിറന്നാളിന് ഒത്തുകൂടുന്നതിൽ ഒതുങ്ങിയിരുന്ന ക്ഷേത്രദർശനം പതിവായത് സെമറ്റിക്ക് മതങ്ങളുടെ കടന്നുവരവോടെയാണ്... ഗുരുവായൂരും, ശബരിമലയും, ഏറ്റുമാനൂരും പോലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തേടി ഭക്തന്മാർ പോയപ്പോൾ കുടുംബക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു... പലയിടത്തും നിത്യത്തിരി പോലും തെളിയാതെയായി... കാവുകൾ വെട്ടിനിരത്തി... വിറ്റുകാശാക്കി... മൂർത്തികളെ ഏതെങ്കിലും ക്ഷേത്രങ്ങളിൽകൊണ്ടുപോയി കുടിയിരുത്തി കടമകളിൽ നിന്നും ഒഴിവായി... സ്വന്തം കാവിൽ നിത്യത്തിരി വെക്കാത്ത ഉണ്ണികൾ അന്യനാടുകളിൽ പോയി വലിയ ക്ഷേത്രങ്ങളിൽ കൈനിറയെ കാണിക്കയിട്ടു... പൂജാരിക്കും, തന്ത്രിക്കും ദക്ഷിണ വെച്ചു... ക്ഷേത്രങ്ങളിൽ വലിയ ഭണ്ഡാരങ്ങൾ നിറഞ്ഞു.. ഇന്നത്തെ വലിയ ക്ഷേത്രങ്ങളെല്ലാം ആരുടെയോ കുടുംബക്ഷേത്രങ്ങൾ ആയിരുന്നു... സമ്പത്തു കൂടിയപ്പോൾ സർക്കാർ എല്ലാം ബലമായി കൈവശപ്പെടുത്തി.. ക്ഷേത്രങ്ങളിൽ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ അത് സംരക്ഷിക്കാൻ ദേവസ്വം ബോർഡായി... മന്ത്രിയായി... ക്കമ്മീഷണർമാരായി... കുടുംബത്തിലെ ഉണ്ണികളേ മാറ്റിനിർത്തി അവിശ്വാസികൾ ക്ഷേത്രകാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങി... ക്ഷേത്രവളപ്പിൽ കള്ളുകുടിയും, ബിരിയാണി തീറ്റിയും വരെയായി... ദൈവഹിതം അറിയാൻ സ്വന്തം ഉണ്ണികളേ മാറ്റിനിർത്തി എങ്ങോ നിന്നും വന്ന തന്ത്രിമാരെ കൂലിക്ക് വെക്കുന്നു... പോകപ്പോകെ ക്ഷേത്ര ചൈതന്യം ഇല്ലാതെയായി... അല്ലെങ്കിൽ മനപ്പൂർവ്വം ഇല്ലാതെയാക്കി... എല്ലായിടത്തും തീവെട്ടിക്കൊള്ളയായി... എന്റെ കാവിലെ മൂർത്തികൾ പറയാറുണ്ട് "വിളക്കെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കരുതെന്ന്..." ഒന്നുകിൽ നല്ലെണ്ണ അല്ലെങ്കിൽ നെയ്യാണ് ഞങ്ങൾ വാങ്ങികൊടുക്കുക... കാരണം, ഇന്ന് കടയിൽ കിട്ടുന്ന വിളക്കെണ്ണ എന്നുപറയുന്നത് ഹോട്ടലുകളിലെയും മറ്റും മീനും ഇറച്ചിയും വരെ വറുത്തുകോരിയ എണ്ണ ശുദ്ധീകരിച്ചു വരുന്നതാണ്... അതൊഴിച്ച് വിളക്കു കത്തിക്കുന്നത് വീട്ടിലെയും, ക്ഷേത്രത്തിലെയും ചൈതന്യത്തെ ഇല്ലാതാക്കുന്നു... ചന്ദനത്തിരികളിലും, നെയ്യിലും മൃഗക്കൊഴുപ്പുകൾ വരെ അടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു... ശബരിമലയിലെ ശർക്കര ഗോഡൗണിലേക്കാണ് മലിനജല പൈപ്പ് പൊട്ടിയൊഴുകുന്നതെന്ന് കഴിഞ്ഞ ദിവസം, പഴയ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുകേട്ടു... ഹലാൽ ശർക്കരയാണ് അരവണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്... തിരുപ്പതിയിൽവരെ മൃഗക്കൊഴുപ്പ് ചേർന്ന നെയ്യാണ് ദേവന് നേദിക്കുന്നത്... വിളക്കെണ്ണയാണ് എല്ലാ ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത്... എല്ലാം ആരൊക്കെയോ ചേർന്ന്, ആർക്കൊക്കെയോ കരാർ കൊടുക്കുന്നു.. എല്ലാവരും കയ്യിട്ടു വാരുന്നു... ക്ഷേത്ര ചൈതന്യം പതിയെപ്പതിയെ ഇല്ലാതെയാവുന്നു... ക്ഷേത്രം എന്താണെന്നോ... അവിടുത്തെ ദീപവും, പ്രകാശവും, ഗന്ധവും, ശബ്ദവും, പ്രസാദവും, മണൽത്തരിയും വരെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ മനുഷ്യ ശരീരത്തെയും, മനസ്സിനെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നോ ക്ഷേത്രങ്ങൾ ഭരിക്കുന്നവർക്കോ, ഭക്തർക്കൊ അറിയില്ല... അതവരെ അറിയിക്കാതെ നോക്കുകയാണ് സർക്കാരിന്റെ പ്രധാന ജോലി... കുടുംബക്ഷേത്രത്തിൽ, മൂർത്തികൾക്ക് പിതൃസ്ഥാനീയരെ കാണാറില്ല... തറവാട്ടിലെ മുതിർന്ന ഒരംഗം മൂർത്തികളുടെ കാര്യങ്ങൾ ഭംഗിയായി നടത്തും... അത് നമ്മൾ നേരിട്ട് കാണുകയും ചെയ്യും... ഈ തന്ത്രിയൊക്കെ പിന്നീട് എവിടുന്നു വന്നു എന്നൊന്നും നമുക്കറിയില്ല... ഞാൻ പതിവായി ക്ഷേത്രങ്ങളിൽ പോകാറില്ല.. എന്റെ വിശ്വാസം എന്റെ സർപ്പക്കാവിലാണ്.. എനിക്ക് വിശ്വാസം എന്റെ തറവാട്ടിലെ മൂർത്തികളെയാണ്.. എന്നോട് സംസാരിക്കുന്ന... എന്നെ കൂടെനിന്ന് ചേർത്തുപിടിക്കുന്ന എന്റെ മൂർത്തികളെ... എന്റെ പിതൃക്കളുടെ മണ്ണാണത്... അതിൽക്കവിഞ്ഞൊരു ശക്തി എനിക്കെവിടെയും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല... അവിടുത്തെ ഒരു മണൽത്തരിപോലും ഞാൻ മോഷ്ടിക്കില്ല... അവിടുത്തെ ചൈതന്യത്തെ കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ല... എന്നെ ധർമ്മത്തിന്റെ വഴിയേ നടത്തുന്ന ആ ശക്തിയാണ് എനിക്കെല്ലാം... ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ.. "ഞാൻ ഒരിക്കലും തനിച്ചൊരിടത്തും പോകാറില്ല... എന്റെയൊപ്പം എന്റെ മൂർത്തികളുണ്ടാവും... രക്ഷസുണ്ടാവും.... ഗുരുനാഥനും, ദേവിയും, അറുകൊല സ്വാമിയും, യക്ഷികളും, ഗന്ധർവ്വനും, നാഗരാജാവും, മുരുകനും, ഹനുമാൻ സ്വാമിയും, ഗുളികനും ഒക്കെ ഉണ്ടാവും... എനിക്കസുഖം വന്നാൽ ധന്വന്തരി സ്വാമി എന്നെ കാത്തോളും... അത് എന്റെ ബോധ്യമാണ്... എന്റെ അനുഭവമാണ്... എന്നെ മുന്നോട്ടു നയിക്കുന്ന വിശ്വാസമാണ്... അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരോടും പറയാനുള്ളത്... കുടുംബ ക്ഷേത്രങ്ങളിലേക്ക് തിരികെപ്പോകൂ.. നിങ്ങളുടെ വേരുകൾ ശക്തമാക്കൂ... നിങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ ചൈതന്യം സംരക്ഷിക്കൂ... പരദേവതകൾക്കു വേണ്ടത് കൊടുക്കൂ.. അവർക്കാകെ വേണ്ടത് ഇത്തിരി എണ്ണയും തിരിയുമാണ്.. സ്വർണ്ണവും, വൈഡൂര്യവുമൊന്നും വേണ്ട... നിങ്ങളുടെ സമ്പത്ത് വെറുതെ തന്ത്രിമാരെയും, സർക്കാർ വകുപ്പുകളെയും തീറ്റിപ്പോറ്റാൻ കൊടുക്കാതിരിക്കൂ... ക്ഷേത്രങ്ങളിൽ കാശില്ലാതെയായാൽ ദേവസ്വം വകുപ്പ് ഇല്ലാതെയാകും... ദേവസ്വം ബോർഡ് പിരിച്ചു വിടും... ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ചൈതന്യം തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കും... ആരോഗ്യത്തോടെ, മനസമാധാനത്തോടെ ജീവിക്കാൻ കഴിയും... പി കെ ഷിബി