Thursday, 4 December 2025

പിണറായി എന്ന ഭാഗ്യവാൻ

പിണറായി വിജയൻ ശരിക്കുമൊരു ഭാഗ്യവാനാണ് എന്നതിൽ ആർക്കേലും സന്ദേഹമുണ്ടോ?. എനിക്കില്ല കേട്ടോ!. ഭരിച്ചു മുടിച്ചും, അയ്യപ്പൻ്റെ കട്ടിള വരെ കട്ടു മുടിച്ചും നാട് നശിപ്പിച്ചു പണ്ടാരമടക്കി വച്ചിരിക്കുകയാണ്. നാട്ടുകാര് തന്തയ്ക്കും തരവഴിക്കും പ്രാകി ഇനി കിട്ടുന്ന വഴിക്ക് വച്ച് വീക്കാൻ ഉന്നമിട്ട മൊതല്.. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയൻ്റെ പാർട്ടി മുടിഞ്ഞ് മുണ്ടക്കോലുടഞ്ഞ് പൊട്ടി പാളീസാകേണ്ടതായിരുന്നു. അപ്പോളാണ് ഗർഭം കലക്കിയുമായി മന്തോപ്പിൽ നിന്നൊരു ഭടൻ്റെ രംഗപ്രവേശം.. രാഹുൽ മാങ്കൂട്ടത്തിൽ ! ‘എന്തദിശയമേ വിജയൻ്റെ ഭാഗ്യം’ എന്നാരും പാരഡി പാടി പോകുന്ന രംഗം ! ഗർഭക്കേസ് പണ്ടേ പാർട്ടിയുടെ വീക്ക്നെസ്സാണ്. അവിഹിതം, ബലാത്സംഗം എന്നിവയാണ് പഥ്യം. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോൾ എതിര് പാർട്ടിയിലെ കൊള്ളാവുന്ന പുരുഷ പ്രജകളുടെ മേൽ തീവ്രത കൂടിയ ഐറ്റം ഒരെണ്ണം ഇതിൽ നിന്നുമെടുത്ത് വീശും. കോളിളക്കമുണ്ടാക്കും. അതോടെ അവരുടെ കാറ്റ് പോകും. ഇത്തരം ആരോപണം സ്വന്തം പാർട്ടിക്കാരുടെ മേൽ വരുമ്പോൾ പാർട്ടിക്കമ്മിറ്റി അന്വേഷിക്കും. ബലാൽസംഗമാണേൽ തീവ്രത അളക്കും. എന്നിട്ട് തീവ്രത കുറവാണന്ന് കണ്ടെത്തും. പരസ്യശാസനയാണ് ഏറ്റവും ഭീകരമായ ശിക്ഷ. ഗർഭമാണേൽ അതും പാർട്ടി അന്വേഷിക്കും. ഇരയായ പെൺകുട്ടിയെ കമ്മിറ്റി വിചാരണ നടത്തും. ഗർഭം കണ്ടെത്താനായില്ലെന്ന് കമ്മിറ്റി പോളിറ്റ് ബ്യൂറോക്ക് കത്തെഴുതും. ആ കണ്ടെത്തൽ തെറ്റിച്ച് പെൺകുട്ടി എങ്ങാനും പ്രസവിച്ചാൽ, പാർട്ടി തീരുമാനം ലംഘിച്ച് പ്രസവിച്ച കുറ്റത്തിന് ആ പെണ്ണിനെ പാർട്ടി പുറത്താക്കും. ഇങ്ങനെ കാലാകാലങ്ങളായി ഗർഭ ശ്രീമാന്മാരായ പാർട്ടിക്കാണ് മാങ്കൂട്ടത്തെ പോലുള്ള ലക്ഷണം തികഞ്ഞ വിത്തുകാളയെ കിട്ടിയത്. ജല്ലിക്കെട്ട് തുടങ്ങാൻ പിന്നെ അമാന്തിച്ചില്ല. വാർത്തയായി, മാദ്ധ്യമ വിചാരണയായി, കേസായി, പുകിലായി എന്തിന്; രാഹുൽ ഈശ്വറിൻ്റെ വക്കാലത്ത് വരെയായി. ഇത് ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ച് വയ്ക്കാനാണെന്ന്, മൂക്കത്ത് വിരല് വച്ച നാട്ടുകാര് പരസ്പരം പറഞ്ഞു. എതിര് പാർട്ടിക്കാർക്കും ഉണ്ടായി മാളോരുടെ അതേ സംശയം. പക്ഷേ വാസ്തവത്തിൽ ഈ ഗർഭക്കേസ് കോൺഗ്രസുകാർ തന്നെ തളികയിൽ വച്ച് കൊണ്ട് ചെന്ന് കൊടുത്തതാണ്. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിച്ച് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യുവ തുർക്കിയും, ഭാവി മുഖ്യമന്ത്രിയാണന്ന് പലരും കരുതുന്ന ഷാഫി പറമ്പിൽ എംപിയുമായുള്ള ചക്കളത്തി പോരാണ് ഇപ്പോൾ ഈ അവിഹിതം കുത്തിപ്പൊക്കാൻ ഇടയാക്കിയതെന്നാണ് കരക്കമ്പി. അതിലെ collateral damage അഥവാ അധികാര വടംവലിയിലെ കയറു മാത്രമാണത്രേ ഈ കോഴി മാങ്കൂട്ടം. സംശയമുണ്ടെങ്കിൽ ഇതൊന്ന് നോക്കൂ; പാർട്ടിയിലെ സ്ഥിരം ലോലനായ മാങ്കൂട്ടത്തിനെതിരെ ആദ്യം പരാതിയുമായി പൊതു സമക്ഷത്തേക്ക് വന്നതാരാ? കേക്കച്ചൻ്റെ സ്വന്തം പെങ്കൊച്ച് ! തൊട്ട് പിന്നാലെ ഈ കേസ് മൂപ്പിച്ച് ചാനലുകാരും പത്രക്കാരും വന്നെങ്കിലും ലീഗിൻ്റെ കണ്ണിലുണ്ണിയായ ഷാഫിക്കാൻ്റെ സ്വന്തം കുഞ്ഞനെ ഒരാഴ്ച്ച വീട്ടിലിരുത്തി, ഊത്ത് കാംഗ്രസ്സിൻ്റെ തൂവൽപ്പൂട തലയിൽ നിന്ന് കൊഴിഞ്ഞു എന്നല്ലാതെ ഒന്നും ചെയ്യാൻ കേക്കച്ചനായില്ല. സ്‌ക്കോർ: 1-1 അപ്പോളാണ് ട്വിസ്റ്റ്. കോഴി രാഹുലൻ്റെ ഇര പരാതി കൊടുത്തു. ആർക്ക്? സാക്ഷാൽ മുഖ്യമന്ത്രിക്ക്. സാധാരണക്കാർ പീഡനക്കേസ് പരാതി പോലീസിലും ഈ വിശേഷാൽ പരാതി പോലീസ് മന്ത്രിക്കും കിട്ടി. മാങ്കൂട്ടത്തെ കേക്കച്ചൻ പിന്നേയും തള്ളി. മാങ്കൂട്ടം ഓടിത്തള്ളി. ഷാഫിക്കാൻ്റെ ദില്ലിയിലെ പിടിവച്ചാണന്ന് തോന്നുന്നു, നേരെ മുങ്ങിയത് കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകത്തിലേക്ക്. പിണറായി പോലീസ് പിന്നാലെയും പോയിട്ടുണ്ട്. ഇതോടെ 1-2ന് പിന്നിലായ ഷാഫിക്ക്യാമ്പ് അടുത്ത ചെക്ക് വച്ചു. ഇത്തവണ ഉപയോഗിച്ചത് ഡബിൾ അറ്റാക്കാണ്. ഒരു വശത്ത് കൂടെ ഡ്രിബിൾ ചെയ്ത് കയറാൻ ഗാന്ധിയൻ രാഹുൽ ഈശ്വരനെ ഇറക്കി വിട്ടു. തലയ്ക്ക് നല്ല സ്ഥിരമില്ലാത്തതു കൊണ്ട് അതിയാൻ ഏത് ചുടുചോറും വാരും. ഇതറിയാവുന്ന കസേര വാരിയരായിരുന്നു ടീം ഷാഫിക്ക് വേണ്ടി തിരിച്ച് ഗോളടിച്ചത്. സ്‌കോർ 2-2. ലീഗിൻ്റെ മറ്റൊരു മിഡ്ഫീൽഡറാണ് ടിയാനും. മാങ്കൂട്ടം പീഡിപ്പിച്ച പെൺകുട്ടിയെ മൂന്നാമതൊരു ആത്മഹത്യാ ശ്രമം നടത്താൻ പ്രേരിപ്പിക്കും വിധം കപട നാട്യക്കാരിയും പുരുഷ പീഡകയും ബ്ലാക്ക് മെയിലറുമൊക്കെ ആക്കാൻ വായ്ത്താളം കൊണ്ട് വയറ്റിപ്പിഴപ്പ് കഴിക്കുന്ന ഗാന്ധി രാഹുലിനായി. മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ പെൺകുട്ടി പച്ചക്കള്ളം പറയുകയാണന്നും അവൾ വിവാഹിതയാണന്നും അവളുടെ വിവാഹത്തിൽ സന്ദീപ് വാരിയർ പങ്കെടുത്തതാണെന്നും ആ പടം ഫേസ് ബുക്കിൽ ഉണ്ടെന്നും ഇയാൾ ചാനലുകളിൽ എഴുന്നെള്ളിച്ചു. ഇവിടെയാണ് കശ്മലബുദ്ധിക്കാരനായ കസേര വാരിയർ പൂഴിക്കടകൻ പ്രയോഗിച്ചത്. രാഹുൽ ഈശ്വർ പറഞ്ഞതു പോലെ താൻ ഇന്ന വർഷം ഇത്രാം തീയ്യതി ഈ പരാതിക്കാരി പെൺകുട്ടിയുടെ കല്യാണത്തിൽ പങ്കെടുത്തു എന്ന നിഷ്‌ക്കളങ്കമായ രീതിയിൽ സമ്മതിച്ചു കൊടുത്തു ഈ ദുശ്ശാസനൻ. അതോടെ ഖദറിട്ട സൈബർ ഗുണ്ടകൾ ഈ ഫോട്ടോ തിരഞ്ഞ് പിടിച്ച് സകല സമൂഹ മാദ്ധ്യമങ്ങളിലും അഴിഞ്ഞാടി ആ പെൺകുട്ടിയെ പരമാവധി അപമാനിച്ചു.. ഈ കുരുട്ട് ബുദ്ധിയിലൂടെ പാലക്കാടിൻ്റെ ഭൈമീ കാമുകൻ ഉന്നമിട്ടത് ഒറ്റവെടിക്ക് പല ലക്ഷ്യങ്ങളാണ്. അതിജീവിതയെ സാമൂഹിക മാദ്ധ്യമങ്ങളിലെ കാപാലികന്മാർക്ക് തിന്നാനിട്ടു കൊടുത്താൽ ഷാഫി ക്യാമ്പിന് സന്തോഷം ആകുമെന്നതാണ് ഒന്ന്. എന്നാൽ അതിജീവിതയെ അപമാനിച്ചതിന് കേസ് വരുമ്പോൾ മാങ്കൂട്ടം പെട്ടോളും എന്നാണ് ടിയാൻ പ്രതീക്ഷിച്ചത്. അതിൽ പെട്ട് മാങ്കൂട്ടം ഒഴിയുന്ന മുറക്ക് ആ കസേരയിൽ അടുത്തതായി കയറിയിരിക്കാം എന്നത് അടുത്തത്. കസേരയാണല്ലോ എന്തായാലും മുഖ്യം !
കേക്കച്ചൻ്റെ പോസ്‌റ്റിലേക്ക് അങ്ങനെ തിരികെ നീട്ടിയൊരു ഗോളടിച്ച് ഷാഫിക്ക് സമനില സമ്മാനിച്ച സന്തോഷത്തിൽ വാരിയറ് ഇരിക്കുമ്പോളാണ് തലക്ക് വെളിവില്ലാത്ത ഗാന്ധിയൻ വേട്ടാവെളിയൻ്റെ അമിത പ്രകടനം കാരണം പടപടേന്ന് കേസ് ഒരെണ്ണം നാലാം സമ്മാനം ഇട്ട് പിണു അണ്ണൻ പിടലിക്ക് വച്ചു കൊടുത്തത്. വട്ടനെ തട്ടി അകത്തിടുകയും ചെയ്തു . പ്രതി ഒളിവിലും, പ്രതിക്ക് വേണ്ടി വാദിച്ചവൻ അകത്തും ! ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരണ്ണം. ലവടെ എഎചീചി പറയുന്നു; കോഴിയെ കൂട്ടീന്ന് പുറത്തൊക്കാൻ.. ഇവടെ കെപിശീശീ പറയുന്നു; വെയ്റ്റ് ചെയ്യാമെന്ന്.. ആകെപ്പാടെ ഒരങ്കലപ്പാണ്.. അടുത്ത ഭരണവും, മുഖ്യമന്ത്രി പദവുമൊക്കെ ഖുദാഗവാ🙄 എന്തായാലും, പിണുവണ്ണൻ്റെ സമയം ബസ്റ്റ് സമയം തന്നെയണ്ണാ ...😂🤣😂 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഭദ്രകാളിയും അവതാരരഹസ്യവും;

അഭീഷ്ട വരപ്രദായിനിയുടെ മൂര്‍ത്തിമത്ഭാവങ്ങളെ ആവാഹിക്കാന്‍ കാളീപൂജയുമായി ക്ഷേത്രങ്ങളും കാവുകളും
പുരാതനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവീഭാവമാണ് കാളി. ദുർഗ്ഗാ ദേവിയുടെ രൗദ്രഭാവമാണ് കാളീരൂപം. കാളുന്നവള്‍ കാളി എന്നാണ് നാമത്തിന്‍റെ അര്‍ത്ഥം. അസുരനിഗ്രഹത്തിനായി അവതരിച്ച ബ്രഹ്മ സങ്കല്‍പം. അജ്ഞാനത്തിന് മേല്‍ ജ്ഞാനത്തിന്‍റെ വെളിച്ചമേകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് കാളിയുടെ ധർമ്മം. ദാരികനിഗ്രഹത്തിനായി ശിവന്‍റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജന്മമെടുത്തവളാണെന്നും ദക്ഷന്‍റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായ പരമശിവന്‍ കോപത്താല്‍ തന്‍റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയുടെ അവതാര രഹസ്യം പറയുന്നു. കാളി, ഭദ്രകാളി, മഹാകാളി എന്നിവ കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വികാരം ഭയം മാത്രമാണ്. ദാരികൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ വധവുമായി ബന്ധപ്പെട്ട് കാളിയ്ക്ക് ധാരാളം മൂർത്തിഭേദങ്ങൾ ഉണ്ട്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യയുടേതായ വാഗ്ഭവബീജത്തിന്‍റെ പ്രഭാവവും കാളിയ്ക്ക് ഉണ്ട്. ദശവിദ്യ എന്നറിയപ്പെടുന്ന പത്തുരൂപങ്ങളാണ് കാളിക്ക് ഉള്ളത്. മാതംഗി, കാളി, ഭുവനേശ്വരി, താര, ഷോഡശി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. ഭാരതത്തിൽ സാർവത്രികമായി പ്രചാരം നേടിയ സാധനാമാർഗമാണ് കാളിപൂജ. കാളീപ്രതിഷ്ഠള്‍ക്ക് പല രൂപഭാവങ്ങളാണ് ഉള്ളത്. വട്ടക്കണ്ണുകളുള്ള , നിലം വരെ നീളത്തിലുള്ള തലമുടിയുള്ള, രക്തം ഇറ്റുവീഴുന്ന നാവുള്ള, കരിനീല വര്‍ണ്ണമുള്ള, ആരേയും ഭസ്മമാക്കത്തക്കവിധത്തിലുള്ള തൃക്കണ്ണുമുള്ള കോപാകുലയായ കരിങ്കാളി. ശൂലം, വളഞ്ഞ വാള്‍, പരിച, കപാലമാല, ദാരികശിരസ്സ്, വെണ്മഴു, ഡമരു, കയറ്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് തുടങ്ങി അറുപത്തിനാല് കൈകള്‍ വരെയുള്ള കാളീസങ്കല്പങ്ങള്‍ ഉണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപങ്ങളും കാളിയുടേതായി പറയപ്പെടുന്നുണ്ട്. ശ്രീചക്രപൂജയിൽ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയാണ് കാളി. ദേവീഭാഗവതത്തിൽ ചണ്ഡമുണ്ഡ- ശുംഭനിശുംഭന്മാരുടെ നിഗ്രഹത്തിൽ ശ്രീ ചണ്ഡികാപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന ദേവീരൂപമാണ് മഹാകാളി. കാളീ പൂജയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ മൂന്ന് വകഭേദങ്ങൾ ഉണ്ട്. ദാരികന്‍റെ കഴുത്തറുത്ത് ചോരകുടിച്ച്, കുടൽമാലകൾ സ്വന്തം ഉടലിൽ ചാർത്തി വാളും ദാരികശിരസും കയ്യിലേന്തി, ഘോരമായി അട്ടഹസിച്ചു നൃത്തം ചെയ്യുന്ന മഹാകാളിയുടെ രൂപം കാളിയുടെ പ്രകടരൂപമാണ്. ഈ രൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്. രഹസ്യഭാവം മൂലാധാരസ്ഥിതയായ കുണ്ഡലിനീ ശക്തിയാണ്. ഇത് സഹസ്രാരമധ്യവർത്തിയായ പരാമശിവതത്വവുമായി ഐക്യം പ്രാപിക്കുന്ന യോഗരഹസ്യവും ആകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ സുഷുമ്നാനാഡിയിലെ ആറ് ആധാരപത്മങ്ങൾ വഴി സ്വായത്തമാക്കാന്‍ കഴിയുന്നതാണ് ഈ രഹസ്യഭാവം. കാലത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നവളാണ് മഹാകാളി.സൃഷ്ടിസ്‌ഥിതിസംഹാരലീലകൾ ചെയ്യുന്ന ഈ മഹാകാളി തൈത്തിരീയശ്രുതിയിൽ പ്രതിപാദിക്കപ്പെട്ട പരബ്രഹ്മതത്ത്വം തന്നെയാകുന്നു. കാളിയുടെ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയാകുന്നു. സാധകൻ സ്വയം കാളിയാകുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പൂജ. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ള വീരാരാധനയാകുന്നു ഈ അതീവ രഹസ്യഭാവം. കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്ന് മഹാനിർവാണതന്ത്രത്തിൽ പറയുന്നു. ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽപ്പെട്ടവരെയും ദ്വിജരായി കാണണം എന്ന് കൗളവലിയിലും പറ‍ഞ്ഞിരിക്കുന്നു. ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി. കാളീ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ തടയാന്‍ പാടില്ലെന്നുമാണ് വിദഗ്ധമതം.

ഹനുമാൻ സ്വാമി

ഭക്തിക്ക് പൊതുവെ നാല് ഭാവങ്ങളാണുള്ളത്. വാത്സല്യ ഭാവം സഖ്യ ഭാവം പ്രേമ ഭാവം സേവക ഭാവം വാത്സല്യവും സഖ്യവും പ്രേമവും യശോദാമ്മക്കും അർജ്ജുനനും രാധക്കും ഭഗവാൻ ശ്രീകൃഷ്ണനോട് തോന്നിയ ഭക്തി ഭാവങ്ങളാണ്. സേവാ ഭക്തിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടി വരുന്നത് ഒരൊറ്റ മുഖമാണ്.. ഹനുമാൻ സ്വാമി ! ഏതൊരപൂർവ വ്യക്തിത്വമാണെന്നോ അവിടുന്ന് ! മിത ഭാഷി, പണ്ഡിതാഗ്രെസരൻ , ബുദ്ധിമാന്മാരിൽ വെച്ച് അതിബുദ്ധിമാൻ, ശക്തന്മാരിൽ വെച്ച് അതിശക്തൻ , സംഗീതജ്ഞൻ , പരാക്രമശാലി , പരിശ്രമശാലി ഇങ്ങനെയൊക്കെയാണെങ്കിലും അതീവ വിനീതൻ.. അഹങ്കാര ലേശമില്ലാത്തവൻ.. കിഷ്കിന്ധാകാണ്ഡത്തിൽ ഹനുമാൻ സ്വാമിയെ ആദ്യമായി കണ്ട ശ്രീരാമസ്വാമി ലക്ഷ്മണനോട് പറയുന്നത് ഇത്രയും സംഭാഷണ ചാതുരിയുള്ള ആരെയും ഞാനിന്നേ വരെ കണ്ടിട്ടില്ലെന്നായിരുന്നു. ഈ ഒരൊറ്റ വരിയിൽ ഹനുമാൻസ്വാമിയെ അറിയാം.. പിന്നെയങ്ങോട്ട് രാമായണത്തിൽ ആ വ്യക്തിത്വമാണ് മേൽക്കൈ നേടുന്നത്.. ധർമ്മത്തിനു പകരം വെക്കാൻ ഒരു വാക്കില്ലാത്തത് പോലെ സേവയെന്ന വാക്കിനനുയോജ്യമായ ഒരു തർജ്ജമയുണ്ടാകാനും ബുദ്ധിമുട്ടാണ് . സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെയുള്ള സേവനമാണത്. സർവിസ് / സെർവെൻറ് എന്ന വാക്കുകൾ എത്രത്തോളം അവിടെ യോജിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. രാമായണത്തിൽ എന്തായാലും ഈ അടിമ ഉടമ മനോഭാവം ഇല്ല. രാമന് ഹനുമാൻ തന്റെ അടിമയായിരുന്നില്ല. ഹനുമാന് രാമൻ ഉടമസ്ഥനുമായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവിടുന്ന് രാമനെ സേവിച്ചത്? സുഗ്രീവനുമായി രാമാനുണ്ടാക്കിയ കരാർ മാത്രമായിരുന്നോ അതിനാധാരം? ആയിരുന്നില്ല. ശ്രീരാമനോടുള്ള അടിയുറച്ച സേവാമനോഭാവം ഒന്ന് മാത്രമായിരുന്നു കാരണം . തന്റെ ജീവൻപോലും നിസ്സാരമായിക്കണ്ടു സമുദ്രതരണത്തിന് ശ്രീഹനുമാനോരുങ്ങിയതും അതുകൊണ്ടു തന്നെയാണ്.
വിഭീഷണനും സുഗ്രീവനും ശ്രീരാമനെ മിത്രഭാവേന സേവിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു പേർക്കും സുഹൃത്ബന്ധം ഒരു കരാറായിരുന്നു എന്ന് മാത്രം. ലക്ഷ്മണന് ശ്രീരാമനോട് സേവാഭാവമായിരുന്നു. പക്ഷെ മമതാ ബോധത്തിന്റെ ആധിക്യം ലക്ഷ്മണനിൽ ചെറിയ അളവിലെങ്കിലും സ്വാർത്ഥതയുണ്ടാക്കിയിട്ടുണ്ട് എന്ന് കാണാം .സ്വാർത്ഥതാ ലേശമില്ലാതെ ശ്രീരാമനെ സേവിച്ചത് ശ്രീഹനുമാൻ മാത്രമാണ് എന്ന് രാമായണം പറയുന്നു. ശ്രീരാമനെ ഒന്നിൽക്കൂടുതൽ തവണയാണ് ഹനുമാൻ സഹായിക്കുന്നത്. ഹനുമാനില്ലായിരുന്നുവെങ്കിൽ സീതാന്വേഷണമോ രാവണവധമോ സാധ്യമാകുമായിരുന്നില്ല .. രാവണവധത്തിൽ ഹനുമാനോളം സേവ മറ്റാരും ചെയ്തിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കൂടി തന്നെ അന്വേഷിച്ചാലല്ലാതെ ഹനുമാൻ ആ രംഗത്ത് പ്രത്യക്ഷപ്പെടാറ് പോലുമില്ല. തന്റെ കർമ്മം കഴിഞ്ഞ ശേഷമാകട്ടെ , ഇതൊന്നും താനല്ല ചെയ്തതെന്ന ഭാവത്തിൽ വിനയാന്വിതനാകുന്ന , യോഗനിദ്രയിലേക്കാണ്ട് പോകുന്ന അവിടുത്തെ പോലൊരു വ്യക്തിത്വത്തെ മറ്റെവിടെ കാണാൻ സാധിക്കും..

Monday, 1 December 2025

ശിവ പ്രഭാകര സിദ്ധ യോഗി

❤(ഓൾഡ് പോസ്റ്റ്‌ )❤ എനിയ്ക്കിപ്പോഴും ഒരു ആശ്ചര്യവും തോന്നാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നു. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എനിയ്ക്ക് വട്ടാണെന്നു പറയും സാരല്യ, കാരണം 370, 420 ഒക്കെ പ്രായമുള്ള സന്യാസിമാരെ ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൂക്കത്ത് വിരൽ വയ്ക്കും കണ്ണുതള്ളും ഇതു വായിച്ചു കഴിഞ്ഞാൽ ഇതൊരു നിര്യാണ വാർത്തയാണ്; 1986ൽ പ്രസിദ്ധീകരിച്ചത്. ശിവപ്രഭാകര സിദ്ധയോഗി ഓമല്ലൂർ: ശിവപ്രഭാകര സിദ്ധയോഗി നിര്യാതനായി. ഓമല്ലൂരിൽ നാദകുഴിമലയിലെ പ്രഭാകരസിദ്ധാശ്രമത്തിൽവച്ചു ജൻമദിനമായ ഇന്നലെയാണ് അദ്ദേഹം നിര്യാതനായത്. ബുധനാഴ്ച വൈകിട്ടു സമാധിയിരുത്തും. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ശിഷ്യൻമാരുണ്ട്. ഇനി ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വാർത്ത: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ നിര്യാതരായി ശങ്കരൻകോവിൽ: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ശങ്കരൻകോവിൽ പാമ്പാട്ടി സിദ്ധർ ജീവസമാധിമഠത്തിൽ ഇന്നു 10.30ന്. കേരളത്തിലെ അകവൂർ മനയിൽ ജനിച്ച പ്രഭാകരൻ എന്ന ഉണ്ണി ഹിമാലയത്തിൽ ഡഹരി എന്ന അഘോരിസിദ്ധന്റെ ശിഷ്യനായി മാറുകയായിരുന്നു. അവധൂതനായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശിഷ്യഗണങ്ങളുണ്ട്. രണ്ടു ചരമവാർത്തകൾക്കും നിഗൂഢമായൊരു സാമ്യം തോന്നുന്നില്ലേ? ആ സാമ്യത്തെ അവിടെ നിർത്തി, ആ പേരുകാരനിലേക്ക് ഒരു പിൻയാത്ര നടത്തിയാലോ?‌ ശിവപ്രഭാകര സിദ്ധയോഗി: ഞാൻ ജീവിതത്തിൽ കേട്ടറിഞ്ഞതിൽ ഏറ്റവും വിസ്മയിപ്പിച്ചൊരു പേരാണത്. ആരാണ് അദ്ദേഹം? വളരെ പഴയൊരു പത്രവാർത്തയിൽനിന്ന് ഗൂഢയാത്ര തുടങ്ങാം. 1948 ജൂൺ എട്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതാണത്. 685 വയസ്സായ യതിവര്യൻ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ ( ഞെട്ടിയോ?) ഞെട്ടി!
എറണാകുളം: കാഴ്ചയിൽ 30 വയസ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പൊലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്നു പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. ലങ്കോട്ടിയും പൂണുനൂലും മാത്രം ധരിച്ച നിലയിലാണു പൊലീസ് അയാളെ കണ്ടെത്തിയത്. അറസ്റ്റിനുശേഷം ഇതുവരെ ഭക്ഷണമോ വെള്ളമോ അയാൾ കുടിച്ചിട്ടില്ല. മലമൂത്ര വിസർജനവും ചെയ്തിട്ടില്ല. എന്നാൽ ഇതുകൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടും ഉള്ളതായി കാണുന്നില്ല. കൊല്ലവർഷം 438 (ക്രിസ്ത്വബ്ദം 1263) മീനമാസത്തിലെ പൂരുരുട്ടാതി നാളിലാണു താൻ ജനിച്ചതെന്നും സുപ്രസിദ്ധമായ അകവൂ‍ർ മനയിലെ അംഗമാണു താനെന്നും അയാൾ പറയുന്നു. 11 കൊല്ലം തുടർച്ചയായി കടലിനടിയിൽ താമസിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെടുന്നുണ്ട്. ചെറുമൽസ്യങ്ങളും കടൽപ്പച്ചയും തിന്നാണ് അന്നു ജീവിച്ചിരുന്നതത്രേ. 400 കൊല്ലം തുടർച്ചയായി ഹിമാലയത്തിൽ പാർത്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടയ്ക്കേ അവിടെ ചെല്ലാറുള്ളൂ. തിരുവിതാംകൂറിലെ പല യോഗ്യൻമാരും ഇയാളെ ആരാധിച്ചുവരുന്നുണ്ടത്രേ. പ്രഭാകരൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ പ്രസ്താവനകളിൽ വല്ല വാസ്തവുമുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ തടങ്കലിൽ വച്ചതിൽ തദ്ദേശവാസികളിൽ വലിയൊരു വിഭാഗത്തിനു കലശലായ ആക്ഷേപമുണ്ട്. ശിവപ്രഭാകര സിദ്ധയോഗിയെക്കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയായി ഇതിനെ കണക്കാക്കാം. കേരള പൊലീസ് ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വിചിത്രമായ എഫ്ഐആറിൽനിന്നാണ് അന്ന് ഈ വാർത്ത പിറന്നതെന്നും വിശ്വസിക്കാം. കേട്ട കഥകൾ ഒരാളെ ഇത്രത്തോളം നിഗൂഢമായി വരയ്ക്കുന്നത് അപൂർവമായിരിക്കും. എരുമേലി പരമേശ്വരൻ പിള്ള ഒരിക്കൽ പ്രഭാകര സിദ്ധയോഗിയുടെ വാദഗതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്: എന്റെ ചെറുപ്പത്തിൽ ജലാലുദ്ദീൻ കിൽജിയും അലാവുദ്ദീൻ കിൽജിയുമൊക്കെയായിരുന്നു നാടുവാണിരുന്നത്. അന്ന് അറബി പഠിച്ചതാണ്. ചൈതന്യമഹാപ്രഭുവിനെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണദേവരായർ, തെന്നാലി രാമൻ തുടങ്ങിയവരെ അറിയാം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരെല്ലാം ഞാനറിയാത്തവരല്ല. ശിവജി, ഗുരുനാനാക്ക് എന്നിവരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പാലാ നാരായണൻ നായർ ഇങ്ങനെ ഓർമിച്ചു: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചു പലതവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവുമില്ല. അതാണത്ഭുതം. എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെ കണ്ടയാൾ മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ഏറ്റവും സമഗ്രമായൊരു കുറിപ്പ് എഴുതിയയാളുമാണ്. 1970ൽ ആണു സിദ്ധയോഗിയെ ഗോപാലകൃഷ്ണൻ കാണുന്നത്. കോട്ടയത്ത് അഞ്ചാംക്ലാസിൽ പഠിക്കുകയായിരുന്ന ഗോപാലകൃഷ്ണനോട് ഒരു ദിവസം രാവിലെ അമ്മൂമ്മ പറഞ്ഞു: പ്രഭാകര സിദ്ധയോഗിയെ കാണണമെങ്കിൽ പെട്ടെന്നു ചെല്ലൂ. തിരുനക്കര അമ്പലത്തിന്റെ കിഴക്കേ ആലിൻചോട്ടിൽ ഇരിപ്പുണ്ട്. എഴുന്നൂറ് വയസ്സായ ആളാണ്. കേട്ടപാടെ ഗോപാലകൃഷ്ണൻ ഇറങ്ങിയോടി. യോഗി നാലഞ്ചുപേരുടെ നടുവിൽ ഇരിപ്പുണ്ടായിരുന്നു. അതിനുശേഷം ഏതാണ്ടു 15 കൊല്ലത്തിനുശേഷമാണു ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെക്കുറിച്ചു കേൾക്കാനിടയായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. ഗോവിന്ദൻ നായർ (ചലച്ചിത്രകാരൻ അരവിന്ദന്റെ അച്ഛൻ) എഴുതിയ ‘യതി’ എന്ന കഥയായിരുന്നു അത്. ഉള്ളടക്കം ചുരുക്കിയാൽ ഇങ്ങനെ: എഴുത്തുകാരന്റെ വീട്ടിലെത്തിയ സിദ്ധയോഗിയോട് ആയിടയ്ക്ക് ഏതോ പർവതാരോഹക സംഘം ഹിമാലയൻ യതിയെ കണ്ട പത്രവാർത്തയെപ്പറ്റി പറഞ്ഞപ്പോൾ സിദ്ധയോഗി പറഞ്ഞത്രേ, 'അവൻ നമ്മുടെ കൊച്ചുരാമനല്ലേ' എന്ന്. ഏതാണ്ട് അഞ്ഞൂറു കൊല്ലം മുൻപ് ഇന്നു മാവേലിക്കര എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു യോഗിയുടെ കൂടെ ഹിമാലയത്തിൽ പോയ കൊച്ചുരാമൻ എന്ന പയ്യൻ ഏതോ വിശേഷവിധിയുള്ള കൂൺ കഴിച്ചതിനെത്തുടർന്നു ശരീരം വലുതായി ഹിമമനുഷ്യൻ ആയതാണത്രേ. 1995ൽ കോട്ടയത്തെ ഒരു ഹോട്ടലിൽ കയറിയ ഗോപാലകൃഷ്ണൻ ഒരു ഫോട്ടോ കണ്ടു. പത്മാസനത്തിലിരിക്കുന്ന താടിക്കാരനായ ഒരു യോഗിയുടെ പടം. താഴെ ഇങ്ങനെ എഴുതിയിരുന്നു: ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ. ജനനം 1263. മരണം 1986. ഇക്കഴിഞ്ഞ ഡിസംബറിലെ ചരമവാർത്തയും പടവും കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ദുബായിൽനിന്നു വിളിച്ചിരുന്നു, ഓഫീസിലുണ്ടായിരുന്ന പണ്ടത്തെ പടം തന്നെയാണോ കൊടുത്തതെന്നു ചോദിച്ച്. താൻ തിരുനക്കരയിൽ കണ്ട അതേ ആളുടെ പടമാണിതെന്ന് ഗോപാലകൃഷ്ണൻ ആണയിടുന്നു. ഞാൻ തമിഴ്നാട്ടിൽ ശങ്കരൻകോവിലിലെ മഠത്തിൽ വിളിച്ചുചോദിച്ചപ്പോൾ അവിടെ ജീവിച്ചിരുന്ന സമാധിയായ പ്രഭാകര സിദ്ധയോഗിയുടെ പടം തന്നെയാണു പത്രത്തിൽ വന്നിരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു. തിരുനക്കര അമ്പലമുറ്റത്തു ചില ആരാധകരുടെ നടുക്ക് കസേരയിലിരിക്കുന്ന പ്രഭാകര സിദ്ധയോഗിയെ കണ്ടതിനെപ്പറ്റി സി.ആർ. ഓമനക്കുട്ടനും എഴുതിയിട്ടുണ്ട്. അറുന്നൂറു വയസ്സെന്നൊക്കെ പറയുന്നുണ്ടെങ്കിലും കണ്ടിട്ട് അറുപതു വയസ്സേ തോന്നിയുള്ളൂവെന്ന് ഓമനക്കുട്ടൻ. കവി ശാന്തൻ സ്നേഹത്തോടെ എനിക്കയച്ചുതന്ന പുസ്തകം ബ്രഹ്മാനന്ദ ശിപ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. അതു വായിച്ചു തീർന്നപ്പോൾ‌ എനിക്കു തോന്നി, ഇത്ര വലിപ്പമുള്ള ഒരു ആശ്ചര്യ ചിഹ്നം ഞാനിതുവരെ കണ്ടിട്ടില്ല! . ഇനി പറയാം ശിവപ്രഭാകരസിദ്ധയോഗി പരമഹംസർ എന്ന ആ മഹാ ശക്തിശിവ പ്രഭാകര സിദ്ധയോഗി കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ( ഇല്ല ) ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി. സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്. ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍. എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്. 1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്. ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം. ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍. ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്. തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു. പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം. ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല. ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല. കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനം പോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു. മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേ വേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി. അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു. ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’ ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.
ഞാനിന്ന് ഇപ്പോഴും വിശ്വസിയ്ക്കുന്നില്ല അദ്ദേഹം മരിച്ചെന്നോ സമാധി ആയെന്നോ എനിയ്ക്ക് കാണാൻ കഴിയും എന്നും വിശ്വസിയ്ക്കുന്നു. കണ്ടാൽ എനിയ്ക്കും ഒരു വലിയ മാറ്റമുണ്ടാകും എന്നും വിശ്വസിയ്ക്കുന്നു ഒരു പക്ഷേ ഞാൻ ചിന്തിയ്ക്കുന്ന ജീവിതത്തിന്റെ മനോഹരമായ ഒരു വഴിത്തിരിവ്. ഒരു പക്ഷേ രാവണനെ കാണാൻ ആഗ്രഹിയ്ക്കുന്ന എനിയ്ക്ക് അദ്ദേഹമാകുമോ ഇനി ഗുരു.... കാത്തിരിയ്ക്കുന്നു ആ നിമിഷത്തിനായ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര ഓമല്ലൂർക്കാണ് ആ മഹാപുണ്യ സവിധത്തിലേയ്ക്ക് .രണ്ടു മൂന്ന് വട്ടം താമസിച്ചിട്ടും പത്ത് പതിനഞ്ച് വട്ടം പോയിട്ടും തോന്നാത്ത ഒരു ത്വര എന്നെ കീഴടക്കുന്നു ,വലിച്ചടുപ്പിയ്ക്കുന്നു. അവിടാവുമോ? ...... മുക്തി!? തത്ത്വമസി / നീ അതാകുന്നു / ഞാനും കടപ്പാട് പോസ്റ്റ്‌ ക്രിയായോഗ #ക്രിയായോഗ .#ഓൺലൈൻ #kriyayoga #everyone #everyonehighlightsfollowers #everyonehighlightsfollower #everyonefollowershighlights

Saturday, 29 November 2025

നോട്ട (NOTA) വോട്ടറുടെ അവകാശം

കേരളത്തിലെ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14 വാർഡുകൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇന്നലെ ഒരു ചെറു കുറിപ്പ് ഇട്ടിരുന്നു. അതിൽ NOTA ഉപയോഗിക്കാൻ ഉള്ള വോട്ടറുടെ അവകാശം കണക്കാക്കി തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞിരുന്നു. എന്നാൽ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈ അവകാശം ഇല്ലായെന്ന് പലരും ചൂണ്ടിക്കാട്ടി. അത് സത്യമാണ്, എന്നാൽ അവകാശ നിഷേധവുമാണ്. രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവ്വമോ, അവരുടെ അജ്ഞത മൂലമോ കേരളത്തിൽ വോട്ടറന്‌മാരുടെ ഈ അവകാശം എന്ത് കൊണ്ട്, എങ്ങനെ നിഷേധിക്കുന്നു എന്നാണ് ഇനി പറയുന്നത്. അപ്പോൾ ന്യായമായും ആദ്യ സംശയം, NOTA (None of the Above) എന്നത് വോട്ടറുടെ അവകാശമാണോ എന്നതല്ലേ ? അതെ, എന്നാണ് ഉത്തരം ! NOTA ഇന്ത്യൻ വോട്ടർമാർക്ക് ഒരു ഭരണഘടനാപരമായ അവകാശമാണ്. ഇത് വോട്ടർമാർക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിഷേധിക്കാൻ അനുവദിക്കുന്ന സ്വാതന്ത്യം നൽകുന്ന പരമാധികാരമാണ്. സുപ്രീം കോടതിയുടെ 2013-ലെ People’s Union for Civil Liberties (PUCL) vs Union of India കേസിലെ വിധിയാണ് ഇതിന് ആധാരം. ഈ വിധി പ്രകാരം, വോട്ടർമാർക്ക് “മുകളിലുള്ള ആരും വേണ്ട” എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്, ഇത് Conduct of Election Rules, 1961-ന്റെ Rule 49-O-യെ സുതാര്യമാക്കാൻ വേണ്ടി, വോട്ടർമാരുടെ “പ്രതിഷേധ വോട്ട്” രേഖപ്പെടുത്താൻ ഉള്ള മാർഗമാണ്. അതിനാൽ NOTA EVM-കളിലും ബാലറ്റ് പേപ്പറുകളിലും ഉൾപ്പെടുത്തണം, പക്ഷേ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു ആ ഉത്തരവ്. അതായത് നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥി മാത്രമേ വിജയിക്കൂ. NOTA 2013 സെപ്റ്റംബർ 27-ന് സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി 2013-ലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ (ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ) നടപ്പാക്കി. പിന്നീട് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും ഉപയോഗിക്കുന്നു. എന്നാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) NOTA (None of the Above) അവകാശം വോട്ടർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് രണ്ട് തരം നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് കാരണം. സത്യത്തിൽ ഇത് കേവലം സാങ്കേതികകാരണം മാത്രമാണ്. അത് പറയാം. അതിന് മുൻപ് എന്താണ് ഈ നിയമങ്ങൾ എന്ന് നോക്കാം. ലോക്‌സഭയിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾക്ക് ഭരണഘടനയിലെ Representation of the People Act, 1951 ആണ് ബാധകം. തദ്ദേശ സ്ഥാപനങ്ങളിലെ സ്വയം ഭരണ അവകാശം നടപ്പാക്കിയതാകട്ടെ, പഞ്ചായത്തിരാജ് മുഖാന്തിരമാണ്. ഇതിന് അതാത് സംസ്ഥാനങ്ങളാണ് പ്രാദേശിക സ്വഭാവങ്ങൾ അനുസരിച്ച് നിയമം പാസ്സാക്കാൻ സ്വാതന്ത്യമുണ്ട്. അതിനാൽ കേരളത്തിൽ 1994 ലെ Kerala Panchayat Raj Act പ്രകാരവും, 1994യിലും Kerala Municipality Act, 1994 പ്രകാരവുമാണ് നിയന്ത്രിക്കപ്പെടുന്നത്. NOTA സംബന്ധിച്ച കേസിൽ 2013-ലെ സുപ്രീം കോടതിയുടെ വിധി, ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് അന്ന് നിർബന്ധമാക്കിയത്. തദ്ദേശ തലത്തിൽ മേൽപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള നിയമം നടപ്പാക്കാൻ സ്വാതന്ത്യം നൽകുകയാണ് കോടതി ചെയ്തത്. സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാൻ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാമെങ്കിലും, കേരളം അതുവരെ ചെയ്തിട്ടില്ല. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും NOTA നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ നേരം വെളുത്തിട്ടില്ല. ഇപ്പോൾ SIR നടപ്പാക്കുമ്പോൾ കേൾക്കുന്ന കരച്ചിലില്ലേ, അതേ പോലെയുള്ള പ്രത്യേക തരം സാങ്കേതിക കാരണങ്ങളാണ് NOTA നടപ്പാക്കാത്തതിന് കാരണമെന്നാണ് സംസ്ഥാന ECI പറയുന്നത് ! 🙄 അതിനാൽ കേരള SEC 2025-ലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ NOTA ഉൾപ്പെടുത്തുന്നില്ല. കൂടാതെ, VVPAT (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനവും ഉപയോഗിക്കുന്നില്ല. വോട്ട് ചോരി കരച്ചിൽ ഇവിടില്ലാത്തതു കൊണ്ട് VVPAT ഇല്ലാത്തത് ഇവിടാരും ചോദ്യം ചെയ്യുന്നുമില്ല. 2015-ലെയും 2020-ലെയും കേരള തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇതേ രീതിയിൽ NOTA ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ, NOTA ഒരു ഭരണഘടനാപരമായ അവകാശമാണെങ്കിലും, സംസ്ഥാനം ഇത്രയും കാലം ഭരിച്ച സർക്കാരുകളും NOTAയെ ഇഷ്‌ടപ്പെടാത്ത രാഷ്‌ട്രീയ കക്ഷികളും കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ പരമമായ അവകാശം സമ്മദിദായകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ തങ്ങളുടെ മസിൽ പവർ ഉപയോഗിച്ച് ചിലർക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് ഇപ്പോളും സാധിക്കുന്നു. പക്ഷേ, ഏതെങ്കിലും ഒരു വോട്ടർ;, ഒരൊറ്റ വോട്ടർ, ഈ നീതി നിഷേധത്തിനെതിരെ കോടതി സമീപിച്ചാൽ ഈ സ്ഥിതി മാറും. NOTA നടപ്പാക്കാൻ സംസ്ഥാനവും നിർബന്ധിതമാവും. നേരം വെളുക്കുന്ന ആ കാലത്തേക്ക് നമുക്ക് കാത്തിരിക്കാം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Saturday, 15 November 2025

ഭഗവാൻ ബിർസാ മുണ്ഡാ :

“ഭഗവാൻ ബിർസാ മുണ്ട”യുടെ 150 ആാം ജന്മദിനമാണിന്ന്.
ജാർഖണ്ഡിലെ ഘോരവനങ്ങളിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രജനങ്ങളിൽ ദേശഭക്തിയിൽ ചാലിച്ച്, അസാമാന്യമായ പോരാട്ടവീര്യം നിറച്ച് വൈദേശിക കോളോണിയൽ ആധിപത്യത്തിനും ക്രൂരതകൾക്കും എതിരെ അനശ്വരമായ പോരാട്ടം കാഴ്ച്ചവച്ച മഹാവീരനാണ് ഭഗവാൻ ബിർസാ മുണ്ട. 1875 നവംബർ 15-ന്, ഇന്നത്തെ ഝാർഖണ്ഡിലെ ഖുണ്ടി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ഈ ഗോത്രവീരൻ, തന്റെ 25 വർഷത്തെ ചെറിയ ജീവിതകാലത്തിനുള്ളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചു.  ബിർസാ മുണ്ടേ ആരെന്നറിയാൻ ഉൽഗുലാനിന്റെ പശ്ചാത്തലം ശരിക്കൊന്ന് അറിയണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ പിടിമുറുക്കകയും എല്ലായിടവും എന്ന പോലെ ഗോത്രമേഖലകളിലെ ഭൂമിയേയും ചൂഷണം ചെയ്തു. പരമ്പരാഗതമായി ഗോത്രജനങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി, ബ്രിട്ടീഷുകാർ ‘സമീന്ദാരി’ സമ്പ്രദായത്തിലൂടെ കൈകളിലാക്കി. ‘ദിക്കു’കൾ (അന്യന്മാർ) എന്നറിയപ്പെട്ട ഭൂപ്രഭുക്കൾ, വ്യാപാരികൾ, മിഷനറിമാർ എന്നിവർ ഗോത്രജനങ്ങളെ അടിച്ചമർത്തി. അവരെ ക്രിമിനലുകളായി മുദ്രകുത്തി. സ്വാഭാവികമായും പ്രകൃതിയുടെ മടിത്തട്ടിൽ, വനങ്ങളുടെ നിഗൂഢതകളിൽ ആയിരുന്നു ബിർസായുടെ ബാല്യകാലം. പിതാവ് സുഗ്ന മുണ്ടയും മാതാവ് കാർമി ഹാതുവും ദരിദ്രരായ കർഷകരായിരുന്നു. ഉയർന്ന ഭൂനികുതി, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കൽ, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങൾ, നിർബന്ധിത ശ്രമദാനം എന്നിവ ഗോത്രസമൂഹത്തെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിട്ടത് കണ്ടാണ് മുണ്ഡാ വളർന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കും ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനും ഇരയായിരുന്ന ഗോത്രസമൂഹത്തിന്റെ ദുരിതങ്ങൾ ബിർസായുടെ ഹൃദയത്തെ നോവിച്ചു. ചെറുപ്പത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളിൽ പഠിച്ച അദ്ദേഹം, അവരുടെ മതപരിവർത്തന ശ്രമങ്ങളെ ചോദ്യം ചെയ്തു. ബിർസാ മുണ്ടാ തന്റെ ഗോത്രത്തിന്റെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ‘ബിർസൈറ്റ്’ എന്ന പുതിയ മതം സ്ഥാപിച്ചു, അത് ഗോത്രജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി. ദേശഭക്തിയുടെ അഗ്നിശലാകയായി ബിർസാ മുണ്ടാ ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി, ക്രൂരമായ നിയമങ്ങൾ, മിഷനറിമാരുടെ ചൂഷണം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ ബ്രിട്ടീഷുകാരുടെ ശത്രുവായി . 1895-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ, രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം 1897-ൽ മോചിതനായി. അതിനു ശേഷം, അദ്ദേഹം ‘ഉൽഗുലാൻ’ (മഹാകലാപം) എന്നറിയപ്പെടുന്ന വിപ്ലവം നയിച്ചു. 1899-1900 കാലഘട്ടത്തിൽ, മുണ്ടാ ഗോത്രത്തിന്റെ യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമെടുത്തു. ജാർഖണ്ഡിലെ വനങ്ങളിൽ നിന്ന് “അബുവാ രാജ് എതെ ജാൻഗ്” (നമ്മുടെ രാജ്യം നമുക്ക് തിരിച്ചുകിട്ടട്ടെ) എന്ന ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർന്നു. ഇത് ഗോത്രജനങ്ങളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചു. ബിർസാ, ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്ത് ഭൂമി തിരിച്ചുപിടിക്കാനും ബ്രിട്ടീഷുകാരെ പുറത്താക്കാനും ആഹ്വാനം ചെയ്തു. ഒപ്പം “അബുവാ ദിശോം രെ ആബുവാ രാജ്” (നമ്മുടെ ഭൂമിയിൽ നമ്മുടെ രാജ്യം) എന്ന മുണ്ടയുടെ ഗർജ്ജനം ഗോത്രജനത ഏറ്റെടുത്തു. ഗോത്രജനങ്ങളുടെ ജലം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പിക്കുന്നതായിരുന്നു ഈ സമരം. ബിർസായുടെ നേതൃത്വത്തിൽ, മുണ്ടാ ഗോത്രത്തിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധമെടുത്തു. അവർ ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ, ഭൂപ്രഭുക്കളുടെ മാളികകൾ, മിഷനറി പള്ളികൾ എന്നിവ ആക്രമിച്ചു. വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിൽ, 1900 ജനുവരിയോടെ, ഗോത്രവീരന്മാർ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി. ഇന്നത്തെ ഝാർഖണ്ഡിലെ ചോട്ടനാഗ്പൂർ പീഠഭൂമിയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറിയത്. ഡോമ്പാരി ഹിൽസിലും മറ്റു പ്രദേശങ്ങളിലും നടന്ന യുദ്ധങ്ങൾ കഠിനമായിരുന്നു. “ഭാരതമാതാവിന്റെ മണ്ണ് നമ്മുടേതാണ്, അതിനെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.”ബിർസാ മുണ്ഡാ തന്റെ അനുയായികളോട് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം ഈ വീരനെ ക്രൂരമായ വേട്ടയാടി. 1900 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ മുണ്ടാ, റാഞ്ചി ജയിലിൽ കഴിയവെ 1900 ജൂൺ 9-ന് ദുരൂഹമായി മരണമടഞ്ഞു. ഔദ്യോഗികമായി കോളറയാണെന്നു പറഞ്ഞെങ്കിലും, അത് വിഷം നൽകിയുള്ള കൊലപാതകമായിരുന്നു. അദ്ദേഹത്തിന്റെ മരണം ഗോത്രസമൂഹത്തിന്റെ ഹൃദയത്തെ തകർത്തെങ്കിലും, അത് ദേശസ്നേഹത്തിന്റെ പുതിയ തീപ്പൊരികൾ വിതച്ചു. ബിർസാ മുണ്ടയുടെ പോരാട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി. ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഉൽഗുലാൻ നൂറുകണക്കിന് ഗോത്രവീരന്മാരുടെ ജീവൻ കവർന്നെങ്കിലും, അത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി. ഭാരതമാതാവിന്റെ മണ്ണിൽ, കൊടും വനങ്ങളുടെ ഹൃദയത്തിൽ, കാടിൻ്റെ മക്കളായ ഗോത്രജനതയുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ അഗ്നിജ്വാലയായി ജ്വലിപ്പിച്ച ക്രാന്തദർശിയാണ് ബിർസാ മുണ്ട. സ്വാതന്ത്യാനന്തരം കോൺഗ്രസ്സിലെ പാണന്മാർ നെഹ്‌റ്രു കുടുംബത്തിന് മാത്രമായി രാജ്യത്തെ തീറെഴുതുന്ന തിരക്കിൽ വിസ്മൃതിയിലേക്ക് തള്ളിയ നിരവധിയായ ധീര ബലിദാനികളിൽ ഈശ്വര തുല്യനായി കണക്കാക്കപ്പെടുന്ന ആളാണ് അദ്ദേഹം. ഒടുവിൽ നരേന്ദ്രമോദിയാണ് ഭഗവാൻ ബിരസാ മുൻഡേക്ക് ഉചിതമായ സ്‌മാരകം നിർമ്മിച്ച് രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 2022 മുതൽ നവംബർ 15-ന് ബിർസാ മുണ്ഡാ ജന്മദിനം ‘ജനജാതി ഗൗരവ് ദിവസ്’ ആയി മോദി പ്രഖ്യാപിച്ചു. വന്ദേ മാതരം !  രഞ്ജിത്ത് ഗോപാലകൃഷ്ണൻ #BirsaMundaJayanti #NarendraModi #jharkhand

Friday, 14 November 2025

എന്താണ് മണ്ഡലകാലം ?

41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്? വൃശ്ചിക മാസവും വ്രതവും . ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു - മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു. അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ. ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും. കുളിച്ചേ ഭക്ഷണമുണ്ടാക്കൂ. മൂന്നുനേരവും കുളിക്കും. പാചകം ചെയ്ത് രണ്ട് മണിക്കൂറിൽ കൂടുതലായ ഭക്ഷണം വിളമ്പില്ല. മാത്രവുമല്ല; ശബരിമലക്കാലം കഴിയുംവരെ വീട്ടിൽപോലും പോകാതെ ചായക്കടയിൽത്തന്നെ കിടന്നുറങ്ങും. കാരണം, താൻ വെച്ചുവിളമ്പുന്നത് അയ്യപ്പനുള്ളതാണെന്ന് ശങ്കരേട്ടനുറപ്പുണ്ട്. അതിൽ ചെറിയൊരു പാകപ്പിഴപോലും വന്നുകൂടാ. എന്തിനാണ് ഈ 41 നാൾ വ്രതം ? നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളുടെ ആയുസ്സ് 21 ദിവസമത്രേ. അതായത്, ഇന്ന് നമ്മൾ കഴിച്ച ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന കോശം ഉണ്ടായി ഇല്ലാതാവാൻ 21 നാൾ വേണം. അപ്പോൾ , വ്രതം തുടങ്ങി ഇരുപതാമത്തെ ദിവസം കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരം സൃഷ്ടിക്കുന്ന കോശം ഉണ്ടായി നശിക്കാൻ വീണ്ടും ഒരു 21നാൾ കൂടി. അങ്ങനെയെങ്കിൽ, 41 ദിവസത്തെ വ്രതം പൂർത്തിയായാൽ ; വ്രതമെടുത്ത ആളുടെ ശരീരം പൂർണ്ണമായും ശുദ്ധമായ ഒരു പുത്തൻ ശരീരമായെന്നർത്ഥം. പിന്നെ പരിശുദ്ധമായ മലകയറ്റമാണ്. മുദ്ര ധരിച്ചാൽ ; അതായത് മാലയിട്ടാൽ , ഏതു ശരീരവും അയ്യപ്പനായെന്നർത്ഥം. ഇനി മനുഷ്യനില്ല. എല്ലാവരും അയ്യപ്പൻമാർ. താണ ജാതിയും മുന്തിയ ജാതിയും സംസ്കൃതം അറിയുന്നവനും വേദം പഠിച്ചവനും പണ്ഡിതനും പാമരനും ആണും പെണ്ണും കുട്ടിയും വയസ്സനുമൊന്നുമില്ല. എല്ലാം അയ്യപ്പൻ. മാല ഇടുംവരെ താണ ജാതിക്കാരനായവൻ മാല ഇട്ട അന്നുമുതൽ മുന്തിയ ജാതിക്കാരന്റെ ഗുരുസ്വാമിയാവുന്ന അത്ഭുത കാഴ്ച ശബരിമലയാത്രയ്ക്ക് മാത്രം സ്വന്തം. എങ്കിലും ഈ ശരീരം ഒരു സാധാരണ മനുഷ്യന്റെയാണല്ലോ. ലൗകികചിന്തകളുടെ അലകൾ ഏറെക്കാണും ഇപ്പോഴുമുള്ളിൽ . ഇതടങ്ങിയിട്ടേ മല കയറാവൂ. അതെങ്ങനെ നിലയ്ക്കും ? അവയെ അടക്കാൻ കഴിയുന്നൊരു ഭൂമിയുണ്ട് മലയാത്രയിൽ. അതിലേ കടന്നുപോയാൽ എല്ലാ അനാവശ്യചിന്തകളും അടങ്ങുകയായി. അതായത്, മനസ്സിലെ അലകൾ അടങ്ങുന്ന ; അഥവാ, നിലയ്ക്കുന്ന ഇടമാണ് നിലയ്ക്കൽ. ഇനി, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളെ കളയണം. 'പാപം' തിരിച്ചിട്ടു പേരിട്ട പമ്പയിൽ (പം പാ) മുങ്ങി നിവരുകയായി. തുടർന്ന്, പ്രകൃതിയിൽ ഉറങ്ങിക്കിടന്ന ഊർജ്ജമുണർന്ന്, പ്രകൃതിയുടെ നട്ടെല്ലായ പർവ്വതങ്ങളിലെ ആറ് പത്മങ്ങളും കടന്ന് മുകളിലേയ്ക്ക് പ്രവഹിച്ച പരിശുദ്ധഭൂമിയിലൂടെ, അതേറ്റുവാങ്ങാൻ മലകയറൽ. മുകളിലെത്തിയാൽ അവിടെ കൃത്യമായെഴുതിവെച്ചിട്ടുണ്ട്. തത്വമസി. അത് നീയാകുന്നു. അത് എന്നത് , നീ തേടിയ ദൈവം. ഇവിടെ അത് അയ്യപ്പൻ. അതായത്, ഇപ്പോൾ കയറിവന്ന നീയും മലമുകളിലുള്ള അയ്യപ്പനും തമ്മിൽ ഭേദമില്ലെന്നർത്ഥം. ഈ 'തത്വമസി ' പച്ചമലയാളത്തിൽ പറഞ്ഞുകളിച്ചാണ് അയ്യപ്പൻമാർ എരുമേലി കടന്നുപോന്നത്. കാലം കടന്നുപോന്നപ്പോൾ അർത്ഥമറിയാതെയോ മറന്നുപോയതോ ആയ ; നൃത്തംചെയ്യുന്നൊരു താളമുണ്ട് എരുമേലിയിലെ പേട്ടതുള്ളലിൽ. സ്വാമി തിന്തകത്തോം തിന്തകത്തോം അയ്യപ്പ തിന്തകത്തോം. സത്യത്തിൽ ഇതെന്താണ് ? കാട്ടിലെ , ഉദയൻ എന്ന കൊള്ളക്കാരനെ അയ്യപ്പനും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തിയതിന്റെ ഓർമ്മപ്പെടലാണത്രേ എരുമേലിയിലെ പേട്ടതുള്ളൽ. ഉള്ളിലെ ആസുരികശക്തിയെ ദേവഭാവംകൊണ്ട് ജയിച്ചതിന്റെ ആഘോഷം. ഉള്ളിലെ അസുരനെ തോൽപ്പിച്ചാൽ പിന്നെ ഉള്ളിൽ ആരാണ് - അയ്യപ്പനല്ലാതെ മറ്റാര് ! അപ്പോൾ , സന്തോഷനൃത്തത്തിൽ മനുഷ്യരൂപത്തിലുള്ള ഓരോ അയ്യപ്പസ്വാമിയും പരസ്പരം ചോദിക്കുന്നു. അയ്യപ്പൻ നിന്റകത്തോ ! നിന്റകത്തോ ....! സ്വാമി നിന്റകത്തോ ! സ്വാമി നിന്റകത്തോ നിന്റകത്തോ അയ്യപ്പൻ നിന്റകത്തോ ....! തത്വമസിയുടെ പച്ചമലയാളം. നിവൃത്തികേടിലും അശ്രദ്ധയിലും ; ജീവിതത്തിലെ തിരക്കുകൾ കാരണവും വാരിവലിച്ച് ജീവിച്ചവരെ, ആരോഗ്യത്തിലേയ്ക്കു നയിക്കാൻ ഒരു വൃശ്ചികകാലം. പലപല താരതമ്യങ്ങളാൽ ധർമ്മബോധം കൈമോശം വന്നവരെ എല്ലാ രീതിയിലും സമരാക്കി മാറ്റുന്ന തീർത്ഥയാത്ര. ലോകത്തിനുതന്നെ മാതൃകയായ ഈ ശരണയാത്രയെ ഞാൻ നമസ്ക്കരിക്കുന്നു. ഞാനും ദൈവവും സമമാകുന്ന മനോഹരകാലം. Courtesy : Jayaraj Mithra PC : Internet #malayalam #mandalam #Sabarimala #ayyappaswami #കേരളം #goodvibesonly